തൃശൂർ: മുണ്ടത്തിക്കോട്ടെ ദുരന്തഭൂമിയിൽ 200 പേരോളമടങ്ങുന്ന പോലീസ് സംഘം നടത്തിയ വൻ തെരച്ചിലിൽ ഒരാളുടെ തലയടക്കം കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. പേശിയോടെയുള്ള ഒരു ഭാഗവും മറ്റു രണ്ടു ഭാഗങ്ങളുമാണു പ്രധാനമായും ആദ്യം കണ്ടെത്തിയത്. വൈകുന്നേരത്തോടെ ഒരാളുടെ തലഭാഗവും കണ്ടെടുത്തു. ഇതു തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരിയുടേതാണെന്ന് അയൽവാസികൾ പറയുന്നുണ്ടെങ്കിലും വ്യക്തമാവാൻ ഡിഎൻഎ പരിശോധന നടത്തും.
ഇവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൊട്ടിത്തെറി നടന്ന സ്ഥലത്തുനിന്ന് 400 മീറ്റർ അകലെ വാഴകൾക്കിടയിൽനിന്നും കുളത്തിൽനിന്നും ശരീരഭാഗങ്ങൾ ലഭിച്ചു. ദുരന്തത്തിനിരയായവരുടെ മൊബൈൽഫോണുകളും 300 കിലോയോളം കത്താത്ത വെടിമരുന്നും അസംസ്കൃതവസ്തുക്കളും കണ്ടെടുത്തു. ഇതു സീൽവച്ച് നിർവീര്യമാക്കാനായി മാറ്റി.
കഡാവർ നായകളെ ഉപയോഗിച്ചു നടത്തിയ തെരച്ചിലിനുശേഷമാണ് ഇന്നലെ രാവിലെ 7.30ഓടെ കൊച്ചിയിലെയും മലപ്പുറത്തെയും എആർ ക്യാന്പുകളിൽനിന്നു കൂടുതൽ പോലീസുകാരെ എത്തിച്ചു തെരച്ചിൽ നടത്തിയത്. ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ കണ്ടെത്താനും വെടിക്കോപ്പുകൾ സ്ഥലത്ത് അവശേഷിക്കുന്നുണ്ടോ എന്നു പരിശോധിക്കാനുമായിരുന്നു തെരച്ചിൽ.
തൃശൂർ സിറ്റി പോലീസ് കമ്മീഷണൽ നകുൽ രാജേന്ദ്ര ദേശ്മുഖ് നേതൃത്വം നൽകി. തെരച്ചിലിനായി ഫോറൻസിക് വിദഗ്ധരും സ്ഫോടകവസ്തു പരിശോധനാസംഘവും ഉൾപ്പെടെ പതിനഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ചിലെ നിസാറിന്റെയും ഒല്ലൂർ എസിപി തോംസന്റെയും മേൽനോട്ടത്തിൽ മൂന്നുനിര സംഘങ്ങളായാണ് തെരച്ചിൽ നടത്തിയത്.
മുണ്ടത്തിക്കോട് പാടത്തു നിരന്ന പോലീസുകാർ ഓരോ ഇഞ്ചും പരിശോധനയ്ക്കു വിധേയമാക്കി. സ്ഫോടനത്തിൽപെട്ട നാലുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഒരാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധനയിലൂടെ ഇവരെ തിരിച്ചറിയാനുള്ള ശ്രമമാണു നടക്കുന്നത്. 29 ശരീരഭാഗങ്ങളാണ് ഇവിടെനിന്നു കഴിഞ്ഞദിവസങ്ങളിൽ ലഭിച്ചത്.
ദുരന്തം നടന്ന പ്രദേശം വെള്ളമടിച്ചു തണുപ്പിക്കാൻ ഫയർഫോഴ്സും ഇന്നലെ എത്തിയിരുന്നു. അപകടമേഖല പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇവിടേക്കു സാധാരണക്കാർക്കു പ്രവേശനവിലക്കുണ്ട്.ഇന്നലെ നടത്തിയ തെരച്ചിലോടെ പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാനിപ്പിച്ച് ദുരന്തപ്രദേശം തൃശൂർ പോലീസിനു കൈമാറാനാണ് നീക്കം.



