തൃശൂർ: മെഡിക്കൽ കോളജിനു മുന്പിൽ പകച്ചുനിന്നിരുന്ന കുണ്ടന്നൂർ സ്വദേശി ബിജു ജോസിന്റെ കണ്ണുകളിൽ ആ ഭീകരദൃശ്യം മാഞ്ഞിട്ടില്ല. വെടിമരുന്നു നിറയ്ക്കുന്നതിനിടെ ഒരു തീഗോളം ഉയരുകയായിരുന്നു. മരണത്തിന്റെ നിഴൽവീണ ആ നിമിഷത്തിൽനിന്ന് ഒരുവിധം ഇറങ്ങിയോടിയതിന്റെ ഞെട്ടലിലാണ് ഈ തൊഴിലാളി.
ഉത്സവസീസണുകളിൽ മുണ്ടത്തിക്കോട്ടെ വെടിപ്പുര ബിജുവിനും കൂട്ടുകാർക്കും വെറും തൊഴിലിടമായിരുന്നില്ല. ഇന്നലെ ബിജുവും സുഹൃത്തുക്കളായ വിഷ്ണുവും അഖിലും സാജനും വെടിമരുന്നു നിറയ്ക്കാൻ തയാറെടുത്തിരുന്ന സ്ഥലത്തിനു തൊട്ടടുത്ത്, ഏകദേശം മുപ്പതുമീറ്റർ മാത്രം അകലെയാണ് ആ ദുരന്തം പൊട്ടിത്തെറിച്ചത്.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ ആകാശംമുട്ടെ ഉയർന്ന അഗ്നിജ്വാലകളിൽനിന്നു ഭാഗ്യംകൊണ്ടുമാത്രമാണ് ഇവർ രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കു പൊള്ളലേറ്റതോടെ മറ്റൊന്നും ആലോചിക്കാതെ അയൽവാസിയുടെ വാഹനത്തിൽ അവരെയുംകൊണ്ട് മെഡിക്കൽ കോളജിലേക്കു പായുകയായിരുന്നു ബിജു.
സ്വന്തം സുഹൃത്തുക്കളെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ സാധിച്ചെങ്കിലും ബിജുവിന്റെ മനസ് ഇപ്പോഴും ആ വെടിപ്പുരയിലാണ്. ജോലിചെയ്തിരുന്ന സ്ഥലത്തിനപ്പുറം വെടിമരുന്നുപുരയുടെ ഉള്ളിലുണ്ടായിരുന്ന മറ്റു തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കുമെന്ന ആശങ്ക അവനെ വല്ലാതെ പൊള്ളിക്കുന്നു.



