യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഐക്യവും സമാധാനവും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ഇറാന്റെ ഭീകര സംഘടനയെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി പിടികൂടിയതായും രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വ്യവസ്ഥാപിതമായ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ഈ സംഘം പദ്ധതിയിട്ടിരുന്നതായും അധികൃതർ അറിയിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. സംഘത്തിന്റെ ഭീകര പദ്ധതികളെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് പ്രതികളെ വലയിലാക്കിയത്.
രാജ്യത്തെ യുവാക്കളെ റിക്രൂട്ട് ചെയ്ത് അവരെ ഭീകര പ്രവർത്തനങ്ങളിലേക്കും അക്രമങ്ങളിലേക്കും വഴിതിരിച്ചുവിടാനാണ് ഈ ഭീകര സംഘടന ശ്രമിച്ചിരുന്നത്. യുവാക്കൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ച് യുഎഇയുടെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പിടികൂടിയവരിൽ എത്രപേർ സ്വദേശികളാണെന്നോ അല്ലെങ്കിൽ മറ്റ് വിദേശികളാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പിടിയിലായ സംഘാംഗങ്ങളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഭീകര സംഘടന യുഎഇയിൽ അനധികൃതമായി ഫണ്ട് ശേഖരണം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. രാജ്യത്തിനകത്തുനിന്ന് ശേഖരിക്കുന്ന പണം ഗൂഢമായ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ പതിവ്. ഈ പണം ആഗോളതലത്തിലുള്ള മറ്റ് ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് സുരക്ഷാ ഏജൻസികൾ സംശയിക്കുന്നത്. ഇത്തരം സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകൾക്കും ഭീകരവാദ ഫണ്ടിംഗിനുമെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്ന രാജ്യമാണ് യുഎഇ.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പാരമ്യത്തിലെത്തിയ സാഹചര്യത്തിൽ യുഎഇയിൽ സുരക്ഷാ നിരീക്ഷണം അതീവ കർശനമാണ്. ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതും ഹോർമുസ് കടലിടുക്കിലെ സ്തംഭനാവസ്ഥയും നിലനിൽക്കുന്നതിനിടെയാണ് യുഎഇയിൽ ഇറാൻ ബന്ധമുള്ള ഭീകര സംഘം പിടിയിലാകുന്നത്. രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഏത് ശ്രമത്തെയും അതിശക്തമായി നേരിടുമെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



