ബ്രിട്ടനിലെ പ്രമുഖ സർവ്വകലാശാലകൾ പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നിരീക്ഷിക്കാൻ ലക്ഷങ്ങൾ ചിലവാക്കി സ്വകാര്യ ഏജൻസിയെ നിയോഗിച്ചതായി നടുക്കുന്ന വെളിപ്പെടുത്തൽ. മുൻ സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തുന്ന ഹോറസ് സെക്യൂരിറ്റി കൺസൾട്ടൻസി ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ചാരപ്പണിക്കായി 12 ബ്രിട്ടീഷ് സർവ്വകലാശാലകൾ പണം നൽകിയത്. അൽ ജസീറ ഇംഗ്ലീഷും ലിബർട്ടീ ഇൻവെസ്റ്റിഗേറ്റ്സും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. 2022 മുതൽ ഇതുവരെ ഏകദേശം 4,43,943 പൗണ്ട് (ഏകദേശം 4.8 കോടി രൂപ) സർവ്വകലാശാലകൾ ഈ കമ്പനിക്ക് നൽകിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

ക്യാമ്പസുകളിൽ പാലസ്തീൻ അനുകൂലമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരന്തരം പരിശോധിക്കാനും അവ വിശകലനം ചെയ്യാനുമാണ് സർവ്വകലാശാലകൾ ഈ ഏജൻസിയെ ചുമതലപ്പെടുത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്നുള്ള വൻതോതിലുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇവർക്കായി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ (LSE) ഒരു പിഎച്ച്ഡി വിദ്യാർത്ഥിനി പ്രതിഷേധത്തെക്കുറിച്ച് പങ്കുവെച്ച എക്സ് പോസ്റ്റ് ഇത്തരത്തിൽ നിരീക്ഷിക്കപ്പെട്ടവയിൽ ഒന്നാണ്. ‘ഞങ്ങളെ കുടിയൊഴിപ്പിച്ചിരിക്കാം, പക്ഷേ ഒരു കൂട്ടായ്മ എന്ന നിലയിൽ ഞങ്ങൾ മുമ്പത്തേക്കാളും ശക്തരും സംഘടിതരുമാണ്’ എന്ന ലിസി ഹോബ്സിന്റെ കുറിപ്പാണ് ഹോറസ് കമ്പനിയുടെ റിപ്പോർട്ടിൽ സ്ഥാനം പിടിച്ചത്. വിദ്യാർത്ഥികളുടെ ഓരോ നീക്കവും സർവ്വകലാശാലകൾക്ക് റിപ്പോർട്ടായി നൽകാൻ ഈ ഏജൻസി ഭീമമായ തുകയാണ് ഈടാക്കുന്നത്.

വിദ്യാർത്ഥികൾക്ക് പുറമെ ലക്ചർ പരമ്പരകളിൽ പങ്കെടുക്കാനെത്തുന്ന അതിഥികളെയും ഈ ഏജൻസി രഹസ്യമായി നിരീക്ഷിച്ചു. 2023-ൽ മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ സർവ്വകലാശാലയിൽ പ്രസംഗിക്കാനെത്തിയ പ്രമുഖ പാലസ്തീൻ-അമേരിക്കൻ അക്കാദമിക് വിദഗ്ധ ഡോ. റബാബ് ഇബ്രാഹിം അബ്ദുൽ ഹാദിക്കെതിരെ രഹസ്യമായി ഭീകരവിരുദ്ധ ഭീഷണി പരിശോധന നടത്താൻ സർവ്വകലാശാല ഹോറസ് സെക്യൂരിറ്റിയെ ചുമതലപ്പെടുത്തി. തന്റെ അക്കാദമിക് പശ്ചാത്തലം കാരണം ഇത്തരമൊരു പരിശോധനയ്ക്ക് വിധേയയായതിൽ താൻ ഞെട്ടിപ്പോയെന്ന് ഡോ. റബാബ് പ്രതികരിച്ചു. ഇതിനായി തയ്യാറാക്കിയ ആറ് പേജുള്ള റിപ്പോർട്ടിൽ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഇസ്രായേല്‍ അനുകൂല ഗ്രൂപ്പുകൾ അവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ഉൾപ്പെടുത്തിയിരുന്നു.

ഒക്സ്ഫോർഡ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഇംപീരിയൽ കോളജ് ലണ്ടൻ, യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ (UCL), കിംഗ്സ് കോളജ് ലണ്ടൻ (KCL) തുടങ്ങി ബ്രിട്ടനിലെ ഏറ്റവും മികച്ച 12 സർവ്വകലാശാലകളാണ് ചാര ഏജൻസിയുടെ സേവനം തേടിയത്. സുരക്ഷിതമായ ക്യാമ്പസ് അന്തരീക്ഷം ഉറപ്പാക്കാനാണ് പുറത്തുള്ള ഏജൻസികളുടെ സഹായം തേടിയതെന്നാണ് ചില സർവ്വകലാശാലകളുടെ വിശദീകരണം. എന്നാൽ വിദ്യാർത്ഥികൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും അവരുടെ അഭിപ്രായ സ്വാതന്ത്ര്യം തടയാനും ഇത്തരം നിരീക്ഷണങ്ങൾ കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഗിന റൊമേറോ വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർത്തുന്നത് ഗുരുതരമായ നിയമപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.