ടെഹ്റാൻ: ഹോർമുസിലെ യുഎസിന്റെ നാവിക ഉപരോധം ഇറാനുമായുള്ള ചർച്ചയ്ക്ക് വെല്ലുവിളിയാകുന്നുവെന്ന് പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ട്രംപിനെ അറിയിച്ചതായി റിപ്പോർട്ട്. ഇതേത്തുടർന്ന് സൈനിക ഉപരോധം പിൻവലിച്ചേക്കുമെന്ന് ട്രംപ് ഫോണിൽ കൂടി അസിം മുനീറിനെ അറിയിച്ചതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ -ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

സൈനിക ഉപരോധം നീക്കിയതായി യുഎസ് പ്രഖ്യാപിച്ചാൽ അത് വെടിനിർത്തലിലേക്കും, ശേഷം സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിലേക്കും നയിച്ചേക്കാം. ബ്ലോക്കേഡ് നീക്കിയതിനു പിന്നാലെ ഉന്നത സംഘത്തെ ഇറാൻ ഇസ്ലാമാബാദിലേക്ക് അയക്കുമെന്നും ചർച്ചകൾ പുനരാരംഭിക്കുമെന്നും അസിം മുനീർ ട്രപിനോട് പറഞ്ഞതായി പാക് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. അസിം മുനീർ പറഞ്ഞ കാര്യം ട്രംപ് മുഖവിലയ്ക്കെടുത്തിട്ടുണ്ടെന്നും പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞതായും അസിം മുനീറുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പലിനെ യുഎസ് വെടിവെച്ച് കീഴടക്കിയിരുന്നു. ഇറാനിയൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ച ഇറാൻ പതാകയുള്ള ചരക്ക് കപ്പലിനെയാണ് തടഞ്ഞതെന്ന് യുഎസ് സൈന്യം പറയുന്നു. അറബിക്കടലിന്റെ വടക്കൻ ഭാഗത്ത് 17 നോട്ടിക്കൽ മൈൽ വേഗതയിൽ ഇറാനിലെ ബന്ദർ അബ്ബാസിലേക്ക് യാത്ര ചെയ്യുകയായിരുന്ന എം/വി ടൗസ്ക എന്ന കപ്പലിനെയാണ് വെടിയുതിർത്ത ശേഷം കീഴടക്കിയത്. യുഎസ്എസ് സ്പ്രൂവൻസ് യുദ്ധക്കപ്പലാണ് ഇറാനിയൻ കപ്പലിനെ തടഞ്ഞത്.

അമേരിക്കൻ സൈന്യം നിരവധി മുന്നറിയിപ്പുകൾ നൽകുകയും ഇറാന്റെ പതാകയുള്ള കപ്പൽ യു.എസ്. ഉപരോധം ലംഘിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തതായും സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇറാനിയൻ വാണിജ്യ കപ്പലിനു നേരെ വെടിയുതിർത്ത് യുഎസ് വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാനിലെ ഉന്നത സൈനിക കമാൻഡായ ഖത്തം അൽ-അൻബിയ ആരോപിച്ചു. തിരിച്ചടിക്കുമെന്ന് ഇറാനിയൻ സായുധസേന അറിയിച്ചിട്ടുണ്ട്. ചൈനയിൽനിന്ന് വരികയായിരുന്ന കപ്പലാണ് യുഎസ് സൈന്യം പിടിച്ചെടുത്തതെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി.