ടെഹ്റാൻ: നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചർച്ചയില്ലെന്ന നിലപാടിലാണ് ഇറാൻ. തന്‍റെ പ്രതിനിധികൾ ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി പാകിസ്ഥാനിലേക്ക് പോയെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാനിലെ തസ്‌നിം ഏജൻസിയുടെ റിപ്പോർട്ട് . ചർച്ചയ്ക്ക് സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാൻ. അതേസമയം മധ്യസ്ഥ ശ്രമവുമായി പാകിസ്ഥാൻ രംഗത്തെത്തി. പാക് വിദേശകാര്യമന്ത്രി ഇറാൻ വിദേശകാര്യ മന്ത്രിയെ വിളിച്ചു. ഇറാൻ കപ്പലുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വെടിനിർത്തൽ ലംഘനവും യുദ്ധക്കുറ്റവും ആണെന്ന് ഇറാൻ വ്യക്തമാക്കി. ആണവ സാദ്ധ്യതകൾ ഇറാന്‍റെ അടിസ്ഥാന അവകാശമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. തടയാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തിമ ചർച്ചയിൽ നിന്ന് വളരെ അകലെയാണെന്ന് ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും പ്രതികരിച്ചു.