കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും 29നകം അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ കീഴടങ്ങണം.
മേയ് നാലിനുശേഷം ആരെയും വെറുതേവിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃണമൂൽ നേതാക്കൾ ഇപ്പോൾ നടത്തുന്ന ഭീഷണികളും കരച്ചിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഭയത്തിന്റെ സൂചനയാണ്. ബിഷ്ണുപുരിലെ മാഫിയാ സംഘങ്ങളെ ഇനിയും വെച്ചുപൊറുപ്പിക്കില്ല.
പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സൗജന്യ റേഷൻ, വീട് നിർമിക്കാനുള്ള സാമ്പത്തിക സഹായം, ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കും. വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്തതിലൂടെ ബംഗാളിലെ സ്ത്രീകളെ തൃണമൂൽ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടി നിയമങ്ങൾ ലംഘിക്കുന്ന തൃണമൂൽ മതപരമായ സംവരണം പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.



