വാഷിങ്ടൺ: ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ (‘ന്യൂക്ലിയർ ഡസ്റ്റ്’) അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവരം പങ്കുവെച്ചത്.
അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ നടത്തിയ സൈനികനീക്കങ്ങളുടെ ഫലമായി രൂപപ്പെട്ട ഈ ആണവ അവശിഷ്ടങ്ങൾ കൈമാറുന്നതിനായി യാതൊരുവിധ പണമിടപാടും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തെയാണ് ട്രംപ് ‘ആണവ അവശിഷ്ടങ്ങൾ’ എന്ന് വിശേഷിപ്പിച്ചത്.
ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ട്രംപ് അറിയിച്ചു. ലെബനനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിൽനിന്ന് ഇസ്രയേലിനെ അമേരിക്ക വിലക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അമേരിക്ക പ്രത്യേകമായി കൈകാര്യം ചെയ്യുമെന്നും ഇതിനായി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുത്ത ഇറാന്റെ തീരുമാനത്തെ ട്രംപ് സ്വാഗതം ചെയ്തു. അതേസമയം ഇറാനുമായുള്ള ഇടപാടുകൾ പൂർത്തിയാകുന്നത് വരെ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.



