ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിലയിരുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരവും സുരക്ഷയും ഉറപ്പാക്കുന്നതിൻ്റെ പ്രാധാന്യം ചർച്ച ചെയ്തുവെന്ന് മോദി എക്സിൽ കുറിച്ചു.
മേഖലയിൽ സമാധാനവും സ്ഥിരതയും തുടരുന്നതിന് ഇരു രാജ്യങ്ങളുടെ സഹകരണം തുടരുമെന്നും മോദി അറിയിച്ചു. ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന ഈ സംഭാഷണം, സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും, ആഗോള ഊർജ്ജ വിതരണത്തിലെ തടസങ്ങളെക്കുറിച്ചും പരാമർശിച്ചതായും ‘ഇക്കണോമിക്സ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് മോദി ഫ്രഞ്ച് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചത്.
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. നാൽപത് മിനിറ്റോളം നീണ്ട ചര്‍ച്ചയിൽ സ്വതന്ത്ര സുരക്ഷിത ഹോര്‍മുസ് ചര്‍ച്ചയായെന്നും മോദി അറിയിച്ചിരുന്നു. ഡോണൾഡ് ട്രംപ് തന്നെ വിളിച്ചെന്ന് നരേന്ദ്ര മോദി വ്യക്തമാക്കുകയായിരുന്നു.അമേരിക്കയുമായി സമഗ്ര ആഗോള തന്ത്രപ്രധാന ബന്ധം ശക്തമായി തുടരുമെന്ന് പറഞ്ഞ മോദി ട്രംപ് തന്റെ സുഹൃത്തെന്നും എക്സിൽ കുറിച്ചിരുന്നു.



