വാഷിങ്ടൺ: ഇസ്രായേലും ലെബനനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി രണ്ട് രാജ്യങ്ങളിലെയും ഭരണത്തലവന്മാർ വ്യാഴാഴ്ച നേരിട്ട് സംസാരിക്കുമെന്ന അറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദശാബ്ദങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഈ സംഭാഷണം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിന്റെ ഭാഗമായി, ഹിസ്ബുള്ളയുമായി ഇസ്രയേൽ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണങ്ങളിൽ വൻതോതിലുള്ള നാശനഷ്ടങ്ങളും ആൾനാശവും സംഭവിച്ചിട്ടുണ്ട്. അവിടെ സൈനിക നീക്കങ്ങൾ തുടരുമ്പോഴും ലബനൻ സർക്കാരുമായി ചേർന്ന് ഒരു സ്ഥിരമായ പരിഹാരം കണ്ടെത്താനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്.
അതേസമയം, ഇസ്രയേൽ സൈന്യം പിൻവാങ്ങണമെന്നും അടിയന്തരമായി വെടിനിർത്തൽ നടപ്പിലാക്കണമെന്നുമാണ് ലെബനന്റെ പ്രധാന ആവശ്യം. ഇതിനിടെയാണ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ, പതിറ്റാണ്ടുകൾക്ക് ശേഷം ഇരുപക്ഷവും തമ്മിൽ നടത്തുന്ന ആദ്യത്തെ ഇടപെടൽ അടയാളപ്പെടുത്തിക്കൊണ്ട് ‘ചരിത്രപരമായ കൂടിക്കാഴ്ച’ എന്ന് ട്രംപ് കുറിച്ചത്.
‘ഇസ്രയേലിനും ലെബനനും ഇടയിൽ അൽപം സമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. രണ്ട് നേതാക്കളും സംസാരിച്ചിട്ട് ഏകദേശം 34 വർഷത്തോളമായി. അത് നാളെ സംഭവിക്കും. കൊള്ളാം!’ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ എഴുതി. ഏതൊക്കെ നേതാക്കളാണ് ചർച്ചയിൽ പങ്കെടുക്കുക എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണിനെയുമാണ് ട്രംപ് ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തൽ.
1948 മുതൽ ഇരുരാജ്യങ്ങളും സാങ്കേതികമായി സംഘർഷാവസ്ഥയിൽ തുടരുന്നതിനാലും ഔദ്യോഗിക നയതന്ത്ര ബന്ധങ്ങൾ പുലർത്താത്തതിനാലും ഇസ്രയേൽ-ലെബനൻ നേതാക്കൾ തമ്മിലുള്ള ഉന്നതതല കൂടിക്കാഴ്ചകൾ അത്യപൂർവമാണ്. ലെബനൻ യുദ്ധത്തിന് ശേഷം 1983-ലാണ് ആദ്യമായി ഒരു ഉന്നതതല ഇടപെടൽ നടന്നത്. അന്ന് അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ ഹ്രസ്വകാല വെടിനിർത്തലിലേക്ക് നയിച്ചിരുന്നു.
1993-ൽ ഹിസ്ബുള്ള ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ സൈനിക നടപടിക്കിടെയാണ് ഇരു രാജ്യങ്ങളും അവസാനമായി ചർച്ചകൾ നടത്തിയത്, എന്നാൽ അന്ന് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നില്ല നടന്നത്. നിലവിൽ, ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേലി സൈന്യം ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ഇസ്രയേലുമായി ഇത്തരമൊരു ഉന്നതതല കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുന്നതിന് മുമ്പ് ലെബനൻ ഒരു വെടിനിർത്തൽ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഹെസ്ബുള്ളയെ തകർക്കുക എന്ന ലക്ഷ്യമുള്ളതുകൊണ്ടുതന്നെ ഇസ്രയേൽ ഇതുവരെ അതിന് തയ്യാറായിട്ടില്ല.
ഇസ്രയേൽ സുരക്ഷാ കാബിനറ്റ് ബുധനാഴ്ച ലെബനനിലെ വെടിനിർത്തലിനെക്കുറിച്ച് ചർച്ച ചെയ്‌തെങ്കിലും തീരുമാനമാകാതെ പിരിഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, തെക്കൻ ലെബനനിലെ ബിന്റ് ജ്ബെയ്ൽ (Bint Jbeil) എന്ന പ്രധാന നഗരത്തിലെ സൈനിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിച്ചേക്കുമെന്ന് ലെബനൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് (Financial Times) റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളിൽ ലെബനനിലെ സംഘർഷം ഒരു തടസ്സമായി മാറിയിരിക്കുകയാണ്. യുഎസ്-ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാൻ പിന്തുണയുള്ള ഗ്രൂപ്പ് ആക്രമണം തുടങ്ങിയതോടെയാണ് ഇസ്രയേലും ഹെസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്. ഇസ്രയേൽ ലെബനനിൽ വലിയ തോതിലുള്ള ബോംബാക്രമണം നടത്തുകയും അതിർത്തി കടന്ന് സൈന്യത്തെ അയക്കുകയും ചെയ്തു.
മാർച്ച് രണ്ടിന് പോരാട്ടം തുടങ്ങിയതിന് ശേഷം ലെബനനിൽ 260 സ്ത്രീകൾ, 172 കുട്ടികൾ, 91 മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ കുറഞ്ഞത് 2,167 പേർ കൊല്ലപ്പെട്ടതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്തിലധികം ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പുതിയ ചർച്ചയ്ക്ക് വേദിയൊരുങ്ങുന്നത്.



