ചരിത്രത്തിലെ ഏറ്റവും വലിയ ജലപ്രതിസന്ധിയിലൂടെയാണ് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ ഇപ്പോൾ കടന്നുപോകുന്നത്. നഗരത്തിലേക്കുള്ള ജലവിതരണ ശൃംഖലകൾ താലിബാൻ അധികൃതർ വിച്ഛേദിച്ചതായും പലയിടങ്ങളിലും ജലവിതരണം നിർത്തിവെച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജലവിതരണത്തിന് താലിബാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പെട്ടെന്നുണ്ടായ പ്രതിസന്ധിക്ക് കാരണമെന്ന് ജനങ്ങൾ ആരോപിക്കുന്നു. പമ്പുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതിയും ഇന്ധനവും നൽകുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. കടുത്ത വരൾച്ച മൂലം ഭൂഗർഭ ജലനിരപ്പ് താഴ്ന്നതും നഗരത്തിലെ കിണറുകൾ വറ്റാൻ കാരണമായി. കാലപ്പഴക്കം ചെന്ന പൈപ്പുകളും അറ്റകുറ്റപ്പണികൾ നടക്കാത്ത വാട്ടർ പ്ലാന്റുകളും സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

കാബൂളിലെ തെരുവുകളിൽ കിലോമീറ്ററുകളോളം നടന്ന് വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ് സ്ത്രീകളും കുട്ടികളും. സ്വകാര്യ ടാങ്കറുകൾ വൻതുക ഈടാക്കുന്നതിനാൽ സാധാരണക്കാർക്ക് വെള്ളം വാങ്ങാൻ കഴിയാത്ത സാഹചര്യമാണ്. “താലിബാൻ ഞങ്ങളുടെ വെള്ളം ഇല്ലാതെയാക്കി, ഇപ്പോൾ ഞങ്ങൾ ദാഹിച്ചു മരിക്കുകയാണ്,” – ഒരു പ്രദേശവാസി പറഞ്ഞു.