കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ. തൃക്കാക്കര പോലീസ് സ്‌റ്റേഷനിലാണ് മധ്യപ്രദേശ് പോലീസ് എത്തിയത്. മഹേശ്വർ സിഐ ഗൺപത് കനയാലും ഒരു വനിതാ എസ്ഐയും ഉൾപ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തിയത്.

തന്‍റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ പ്രായം 16 വയസ് ആണ്, 18 വയസ് പൂർത്തിയായിട്ടില്ല എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.

ജനന സർട്ടിഫിക്കറ്റിൽ പ്രായം 16 വയസ് ആണ്. എന്നാൽ ആധാർ കാർഡിൽ 18 വയസ് പൂർത്തിയായി എന്ന് കാണിച്ച് വിവാഹം നടത്തിയത് എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. അതേസമയം, ഭർത്താവ് ഫർമാൻ ഖാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മാർച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാർ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയും ഫർമാനുമായുള്ള വിവാഹം നടന്നത്. പെൺകുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്. 2025 ജൂണിൽ ലഭ്യമായ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ് തിക ഞ്ഞിരുന്നു. ഇത് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻ കാർഡും എടുത്തത്.

വിവാഹത്തിനായി ആധാർ കാർഡ് ആണ് പെൺകുട്ടി സമർപ്പിച്ചത്. എന്നാൽ മധ്യപ്രദേശിലെ ആശുപത്രി രേഖയിൽ 2009 ഡിസംബർ 30ന് ആണ് പെൺകുട്ടി ജനിച്ചത്. ഇത് വ്യാജമായി തയാറാക്കാൻ ശ്രമം നടന്നെന്ന സംശയത്തിലാണ് കേരള പോലീസ്.