ലക്നോ: സ്വന്തം മരണം ചിത്രീകരിക്കാൻ യാചകനെ കൊന്നു കത്തിച്ച കേസിൽ സേനയിൽനിന്നു പിരിച്ചുവിട്ട പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോർത്ത് ഈസ്റ്റേൺ റെയിൽവേയിലെ ഹാത്രാസ് റോഡ് ഹാൾട്ടിനടുത്താണ് സംഭവം.
മാർച്ച് 12ന് അജ്ഞാത വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഇവിടെനിന്നു കണ്ടെടുത്തിരുന്നു. പോലീസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന രാംവീർ സിംഗ്(55) ആണ് കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോർട്ട്. മൃതദേഹത്തിന് സമീപത്തുനിന്നു ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നാണ് പോലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.
സംഭവത്തിൽ ഹത്രാസ് സിറ്റിയിലെ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ, പോലീസ് സത്യാവസ്ഥ കണ്ടെത്തുകയും മെയിൻപുരി ജില്ലയിലെ കിഷ്നി പ്രദേശത്തുനിന്നു രാംവീർ സിംഗിനെ ഏപ്രിൽ 14ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
താൻ മരിച്ചുവെന്ന വ്യാജ വാർത്ത പരത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് ജിആർപി ഹത്രാസ് സിറ്റി സ്റ്റേഷൻ ഇൻചാർജ് സുയാഷ് സിംഗ് പറഞ്ഞു. എന്നാൽ, ഇതിന്റെ കാരണം വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണ്, ഫിറോസാബാദ്, അലിഗഡ്, മൊറാദാബാദ്, ഹർദോയ്, മെയിൻപുരി, ബദൗൺ തുടങ്ങിയ ജില്ലകളിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കവർച്ച, വഞ്ചന തുടങ്ങിയ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്’. ഉദ്യോഗസ്ഥർ പറഞ്ഞു.
കുറ്റകൃത്യം ചെയ്യുന്നതിനിടെ പ്രതിക്കു പൊള്ളലേറ്റതായും പോലീസ് വ്യക്തമാക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.



