ലക്ക്നൗ: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്‍ററില്‍ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി. സ്‌പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയിൽ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണം എന്നാണ് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നത്. അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയെ ഫെബ്രുവരി 25-നാണ് സ്‌പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 7-നാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയില്‍ ഒരു ഫ്രാക്ചർ പോലും കണ്ടെത്തിയില്ലാത്തതിനാൽ മുറിവ് തുന്നി ഐസിയുവിൽ നിന്ന് പുറത്തുകൊണ്ടുവന്നും കുടുംബം ആരോപിച്ചു.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളായി. പിന്നീട് മാർച്ച് 18-ന് മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടർന്ന് മാർച്ച് 27-നായിരുന്നു അന്ത്യം. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും നാലംഗ സമിതിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഐഎംഎസ്) ഡയറക്ടറുടെ പ്രതികരണം. സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.