തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ബീമാപള്ളി സ്വദേശി ഇനാദ് മുഹമ്മദ് (24) ആണ് പിടിയിലായത്.
മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പെോലീസ് പറയുന്നു. പൂന്തുറ ബീമാപള്ളി സ്വദേശിയായ യുവാവിനെ വഴിയിൽ വച്ച് ഇനാദ് തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു.
തർക്കമായതോടെ യുവാവിനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്ന ശേഷം പ്രതി കടന്നുകളയുമായിരുന്നു.അറസ്റ്റിലായ ഇനാദ് മുഹമ്മദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പൂന്തുറ, വലിയതുറ, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ലഹരി മരുന്ന് വിൽപന, അക്രമം തുടങ്ങിയ അഞ്ചോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ ഖാദർ, സഹീർ എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.



