മുംബൈ: പ്രായപൂർത്തിയാകാത്ത 180 കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. അമരാവതിയിലെ പരാട്‌വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തൻവീർ–19) ആണ് അറസ്റ്റിലായത്.

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും തുടർന്ന് ഇവരെ മുംബൈയിലും പുനെയിലും എത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കി അതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ 350ലേറെ വീഡിയോകൾ പോലീസ് ഇയാളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ വീഡിയോകൾ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും അനാശ്യാസത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്നും അതിജീവിതകൾ ആരോപിക്കുന്നു. ചില വീഡിയോകൾ ഇയാൾ ഓൺലൈനിലും പ്രചരിപ്പിച്ചിട്ടുണ്ട്.

വാട്സ്ആപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകളിലൂടെയാണ് ഇയാൾ കുട്ടികളെ പരിചയപ്പെട്ടതെന്ന് രാജ്യസഭ എംപി അനിൽ ബോണ്ടെ പോലീസിന് നൽകിയ മെമ്മോറാണ്ടത്തിൽ പറയുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചില്ലെങ്കിൽ സൂപ്രണ്ട് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുമെന്നും എംപിയുടെ കത്തിലുണ്ട്.  

അതേസമയം പ്രതി മുഹമ്മദ് അയാസിന്‍റെ വീട് അചൽപുർ മുൻസിപ്പൽ കൗൺസിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തു.