കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണത്തിൽ നടപടിയുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. കോളജ് അധികൃതർക്കെതിരേ കർശന നടപടിയെടുക്കാൻ ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന് ഗവർണർ നിർദേശം നൽകി.

നേരത്തെ, വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വ്യാഴാഴ്ച കോളജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിതിൻ ജീവനൊടുക്കില്ലെന്നും കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിച്ചിരുന്നു. നിതിന്‍റെ മരണത്തിൽ ആരോപണവിധേയരായ ഡെന്‍റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവർക്കെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു.