ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിക്കു നേരെയുണ്ടായ ലൈംഗികാതിക്രമക്കേസിൽ നിർണായക നീക്കവുമായി പോലീസ്. കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്ന് ഇന്ന് വീണ്ടും വൈദ്യപരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു.
ഇരയുടെ വിശദമായ മൊഴി കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രതി സിനിൽ സബാദ് ഭീഷണിപ്പെടുത്തിയെന്നും കേസിൽ നിന്ന് പിന്മാറാൻ ഒപ്പമുള്ളവർക്ക് പണം വാഗ്ദാനം ചെയ്തെന്നും യുവതി പോലീസിന് മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സിനിൽ സബാദ്നെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തിൽപ്പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്.



