ഭോപ്പാൽ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സംഭവത്തിൽ ധൻരാജ് നാഥ് (39) ആണ് കൊല്ലപ്പെട്ടത്. കേസിൽ ധൻരാജിന്റെ ഭാര്യ ധാപുവ് കാമുകൻ പങ്കജ് ചൗധരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയുടെയും പങ്കജിന്റെയും ബന്ധത്തെക്കുറിച്ച് ധൻരാജ് നാഥ് അറിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒമ്പതിന് കാര്യങ്ങൾ പറഞ്ഞു തീർക്കാം എന്ന വ്യാജേന പങ്കജ് ചൗധരി ധൻരാജിനെ തന്റെ ഫാമിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ധാപുവും പങ്കജും ചേർന്ന് മൃതദേഹം വെട്ടിനുറുക്കി. തെളിവുകൾ നശിപ്പിക്കാൻ ശരീരഭാഗങ്ങൾ കത്തിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. പിന്നീട് ശരീരഭാഗങ്ങൾ കുഴിച്ചിടുകയായിരുന്നു. മകനെ കാണാനില്ലെന്ന് പറഞ്ഞ് ധൻരാജ് നാഥിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.



