ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ ഉള്ള സർക്കാരിന്റെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ യോഗം വിലയിരുത്തി. തിങ്കളാഴ്ച ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുത്തു.

മുസ്ലിം, ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഏകീകരിക്കപ്പെട്ടില്ലെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ വിലയിരുത്തുന്നത്. ചില ഭാഗങ്ങളിലും  മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായി ഈ വോട്ടുകൾ പോയിരിക്കാം. എന്നാൽ, ചില മണ്ഡലങ്ങളിൽ ഈ ഏകീകരണം ഇടത് മുന്നണിക്ക് അനുകൂലമായി എന്നാണ് പാർട്ടി കണക്കാക്കുന്നത്.

75-ൽ അധികം സീറ്റുകളിൽ ജയിച്ച് അധികാരത്തിൽ എത്തുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ, 2011-ന് സമാനമായ രീതിയിൽ അധികാരത്തിൽ വരുന്ന മുന്നണിക്ക് ഒന്നോ രണ്ടോ സീറ്റിന്റെ ലീഡ് മാത്രം ലഭിക്കാനുള്ള സാധ്യതയാണെന്ന് പോളിറ്റ് ബ്യുറോയിലെ ഒരു മുതിർന്ന അംഗം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇത്തവണ ഇടത് മുന്നണി ഒന്നോ രണ്ടോ സീറ്റിന്റെയെങ്കിലും ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും പോളിറ്റ്ബ്യൂറോ അംഗം പറഞ്ഞു.