തൃശൂർ: സംസ്ഥാന പാതയിൽ വാടാനപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (23) കണ്ടശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചിരുന്നു.
വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. പരിസരവാസികളും യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശിരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയിലെ ജീവനക്കാരനാണ്. പിതാവ്: രാജൻ. മാതാവ്: ഉഷ. സഹോദരങ്ങൾ: അരുൺ, അഷിൻ. വിഷ്ണുവിന്റെ പിതാവ്: ഷാജു. മാതാവ്: നിഷ. ജിഷ്ണു ഇരട്ടസഹോദരനാണ്.



