മാത്യൂ ചെമ്പുകണ്ടത്തിൽ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. വത്തിക്കാൻ പുതുതായി പുറത്തിറക്കിയ ‘അന്നുവാരിയോ പോന്തിഫീഷ്യോ 2026’ (Annuario Pontificio 2026), ‘അന്നുവാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസിയെ 2024’ (Annuarium Statisticum Ecclesiae 2024) എന്നീ റിപ്പോർട്ടുകൾ പ്രകാരം ആഗോള കത്തോലിക്കാ ജനസംഖ്യ 142.2 കോടി (1.422 billion) ആയി ഉയർന്നു.

2023-ൽ 1.406 ബില്യൺ ആയിരുന്ന വിശ്വാസികളുടെ എണ്ണത്തിൽ നിന്ന് 1.14 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകജനസംഖ്യയുടെ ഏകദേശം 17.8% കത്തോലിക്കാ വിശ്വാസികളാണ്.

കത്തോലിക്കാ സഭ ഏറ്റവും കൂടുതൽ വളർച്ച കൈവരിക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്. ഇതാദ്യമായി ആഫ്രിക്കയിലെ വിശ്വാസികളുടെ എണ്ണം യൂറോപ്പിനെ മറികടന്നു. ആഫ്രിക്കയിൽ മാത്രം വിശ്വാസികളുടെ എണ്ണത്തിൽ 3% വർദ്ധനവുണ്ടായി.

വടക്കേ അമേരിക്കയും ലാറ്റിൻ അമേരിക്കയും ഉൾക്കൊള്ളുന്ന അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ് ലോകത്തിലെ കത്തോലിക്കരിൽ 47.7% പേരും വസിക്കുന്നത്. ആഗോള ജനസംഖ്യയുടെ 20.1% കത്തോലിക്കർ യൂറോപ്പിലും 11% കത്തോലിക്കർ ഏഷ്യയിലും വസിക്കുന്നു.

റിപ്പോർട്ട് പ്രകാരം സഭയിലെ വൈദികരുടെ എണ്ണത്തിലും നേരിയ വർദ്ധനവുണ്ട്. ലോകത്താകെ 4,65,048 വൈദികരുണ്ട്. ബിഷപ്പുമാരുടെ എണ്ണത്തിൽ 1.75 ശതമാനവും ഡീക്കൻമാരുടെ എണ്ണത്തിൽ 1.3 ശതമാനവും വളർച്ച രേഖപ്പെടുത്തി. എന്നാൽ സെമിനാരികളിൽ ചേരുന്ന വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ ആഗോളതലത്തിൽ നേരിയ കുറവ് പ്രകടമാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏകദേശം 1.4 കോടി പുതിയ അംഗങ്ങളാണ് സഭയിൽ ചേർന്നത്. ഇതിൽ പ്രധാനമായും ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും നവജാത ശിശുക്കളുടെ മാമോദീസയും, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മതപരിവർത്തനങ്ങളും ഉൾപ്പെടുന്നു.

യൂറോപ്പിൽ പ്രായമായ വൈദികരുടെ എണ്ണം കൂടുതലും പുതിയ വൈദികർ കുറവുമാണ്.
​അതിനാൽ ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ ഇന്ത്യ, ഫിലിപ്പൈൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള വൈദികർ യൂറോപ്പിലേക്കും അമേരിക്കയിലേക്കും മിഷണറിമാരായി പോകുന്ന ‘റിവേഴ്സ് മിഷൻ’ (Reverse Mission) രീതി വർദ്ധിച്ചുവരുന്നതായി കാണാം.

♦️ അമേരിക്കയിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്നവരുടെ എണ്ണത്തിൽ 38% വർദ്ധനവ്

ലോകമെമ്പാടും കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതിനിടെ, അമേരിക്കയിൽ മാത്രം പോയ വർഷം മുതിർന്ന വ്യക്തികൾ സഭയിൽ ചേരുന്നതിൽ 38 ശതമാനം വളർച്ചയുണ്ടായതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം 20- 30 വയസുകളിൽ പ്രായമുള്ള യുവാക്കളാണ് സഭയിലേക്ക് കടന്നുവരുന്നവരിൽ ഭൂരിഭാഗവുമെന്നു The Coming Home Network എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ മാർക്ക് ഗ്രോഡി വ്യക്തമാക്കി. കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്ന പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്.

ലോകത്തെ അസ്ഥിരതകൾക്കിടയിൽ സത്യവിശ്വാസവുമായുള്ള ശരിയായ ബന്ധത്തിനും ഉറപ്പുള്ള വിശ്വാസ അടിത്തറയ്ക്കുമായുള്ള മനുഷ്യന്റെ ആഗ്രഹമാണ് ഇതിന് പിന്നിലെന്ന് ജോൺ മാർക്ക് ഗ്രോഡി വ്യക്തമാക്കി. വിശുദ്ധ കുർബാനയോടുള്ള താല്പര്യവും കൂദാശകളിലൂടെ ലഭിക്കുന്ന ദൈവസാന്നിധ്യവുമാണ് പലരെയും ആകർഷിക്കുന്നത്.

നിലവിലെ മാർപാപ്പയായ ലിയോ പതിനാലാമന്റെ (Pope Leo XIV) വ്യക്തമായ നിലപാടുകളും കത്തോലിക്കാ സ്വത്വത്തിന് അദ്ദേഹം നൽകുന്ന ശക്തമായ സാക്ഷ്യവും വിശ്വാസികളല്ലാത്തവരിലും സഭ വിട്ടുപോയവരിലും വലിയ സ്വാധീനം ചെലുത്തുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സഭയുടെ 2000 വർഷത്തെ പാരമ്പര്യവും പ്രബോധനങ്ങളും ആധുനിക ലോകത്തെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നതും പുതുതായി സഭയിലേക്ക് എത്തുന്നവരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

അമേരിക്കയിലെ 175 രൂപതകളിൽ 140 എണ്ണത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കത്തോലിക്കാ സഭയിലേക്കുള്ള പുതിയ വിശ്വാസികളുടെ കടന്നുവരവ് ശക്തമാണ്. കണക്റ്റിക്കട്ടിലെ നോർവിച്ച് രൂപതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായത്.

ലോസ് ഏഞ്ചൽസ് അതിരൂപതയിൽ വിശ്വാസത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ 139% വർദ്ധനവുണ്ടായി. ന്യൂജേഴ്‌സിയിലെ നെവാർക്ക് അതിരൂപതയിൽ ഈ വർഷം 1,701 പേർ മാമോദീസ സ്വീകരിച്ചു.

യുവാക്കൾ സഭയിലേക്ക് ആകർഷിക്കപ്പെടുന്നതിൽ കത്തോലിക്കാ ഇൻഫ്ലുവൻസർമാരും (Influencers) പോഡ്‌കാസ്റ്റുകളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2020-ൽ അമേരിക്കയിൽ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ (Nones) എണ്ണം 28 ശതമാനമായി ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ അത് 25 ശതമാനമായി കുറഞ്ഞു. ഈ വിഭാഗത്തിൽപ്പെട്ട പലരും കത്തോലിക്കാ വിശ്വാസത്തിലേക്കും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലേക്കും ചേരുന്നതും ക്രൈസ്തവ ജനസംഖ്യ ഉയരുന്നതിന് കാരണമാകുന്നു.

2026-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ആകെ എണ്ണം ഏകദേശം 2.6 ബില്യൺ (260 കോടി) ആണ്. ഇത് ലോകജനസംഖ്യയുടെ ഏകദേശം 32.3% വരും. ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി ക്രൈസ്തവ വിശ്വാസം തുടരുന്നു.