തൃശൂർ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഇളയ സഹോദരന്റെ ഇരുകാലുകളും തല്ലിയൊടിച്ച് ജേഷ്ഠ സഹോദരൻ. കുന്നംകുളം തെക്കേപുറം പനക്കൽപറമ്പിൽ വീട്ടിൽ ബിനേഷിന്റെ (42) കാലാണ് ജേഷ്ഠൻ ബിനു (45) മരമുട്ടികൊണ്ട് തല്ലിയൊടിച്ചത്.
ആക്രമണത്തിൽ മുട്ടിനു താഴെ കാലുകൾ വേർപ്പെട്ട നിലയിൽ ഗുരുതരമായി പരിക്കേറ്റ ബിനേഷി (42) നെയും ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മർദനമേറ്റ അമ്മ ചന്ദ്ര (63) യെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മക്ക് അഞ്ച് തുന്നലുകളുണ്ട്.
കുടുംബ വീടിനോട് ചേർന്നുള്ള വീട്ടിലെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബിനേഷ് വന്നത്. രാത്രി വൈകിയതു കാരണം തിരിച്ചു പോകാൻ കഴിഞ്ഞില്ല. തുടർന്നാണ് തറവാട്ടിൽ കിടന്നുറങ്ങിയത്. അമ്മയും ബിനുവുമാണ് തറവാട് വീട്ടിൽ താമസം. ബിനുവിന്റെ ഭാര്യ പിണങ്ങി മകനുമൊത്ത് ഭാര്യവീട്ടിലാണ് താമസം. വിവാഹിതനായ ബിനീഷ് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഇളയ സഹോദരൻ തറവാട് വീട്ടിൽ കിടന്നുറങ്ങിയതിനാണ് ജേഷ്ഠ സഹോദരന്റെ ക്രൂര ആക്രമണം. കുന്നംകുളം പോലീസ് കേസെടുത്തു.



