പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഇറാൻ ആണവായുധം നേടുന്നത് തടയുക എന്ന ആദ്യകാല ലക്ഷ്യങ്ങൾ ഇതിനകം കൈവരിക്കപ്പെട്ടുവെന്നും, എന്നാൽ ഇനിയങ്ങോട്ട് എന്ത് ലക്ഷ്യമാണ് നേടാനുള്ളതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കാൻബറയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലാണ് ആന്തണി ആൽബനീസ് അമേരിക്കൻ നിലപാടുകളെ പരോക്ഷമായി വിമർശിച്ചത്. അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഇറാനെതിരെ അതിശക്തമായ ബോംബാക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സഖ്യരാജ്യമായ ഓസ്‌ട്രേലിയയുടെ ഈ ചുവടുമാറ്റം.
ഇറാനിൽ അധിനിവേശം ആരംഭിക്കുന്നതിന് മുൻപ് സഖ്യരാജ്യമായ ഓസ്‌ട്രേലിയയുമായി അമേരിക്ക ചർച്ചകൾ നടത്തിയിരുന്നില്ലെന്ന ഗുരുതരമായ വെളിപ്പെടുത്തലും ആന്തണി ആൽബനീസ് നടത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള സമയക്രമത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘യുദ്ധം തുടങ്ങുന്നതിന് മുൻപ് ഞങ്ങളോട് കൂടിയാലോചന നടത്തിയിരുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഇറാൻ്റെ സൈനിക ശേഷിയും ആയുധപ്പുരകളും തകർക്കപ്പെട്ട സാഹചര്യത്തിൽ സംഘർഷം കുറയ്ക്കാനാണ് (De-escalation) ഇപ്പോൾ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം എങ്ങനെ അവസാനിക്കുമെന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് കൂടുതൽ വ്യക്തത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയ ഇറാൻ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും ആഗോളതലത്തിൽ ഉണ്ടായ ഇന്ധനവില വർദ്ധനവ് രാജ്യത്തെ സാധാരണക്കാരെ സാരമായി ബാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ വിലകൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും ഇത് കർഷകർക്കും ചെറുകിട വ്യാപാരികൾക്കും വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർദ്ധനവ് നേരിടാൻ ഗതാഗത മേഖലയ്ക്കും കർഷകർക്കുമായി 100 കോടി ഓസ്‌ട്രേലിയൻ ഡോളറിൻ്റെ പലിശ രഹിത വായ്പകൾ ഉൾപ്പെടുന്ന പ്രത്യേക സാമ്പത്തിക പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു. വരും മാസങ്ങൾ രാജ്യം നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക വെല്ലുവിളികളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഇറാനെ ‘ശിലായുഗത്തിലേക്ക്’ മടക്കുമെന്നും വൈദ്യുതി നിലയങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കുമ്പോഴാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സമാധാനത്തിൻ്റെ പാത വേണമെന്ന് ആവശ്യപ്പെടുന്നത്. ഇറാന്റെ നാവികസേനയും വ്യോമസേനയും തകർക്കപ്പെട്ടു എന്നത് നല്ല കാര്യമാണെന്നും എന്നാൽ യുദ്ധം നീണ്ടുപോകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നും ആൽബനീസ് ഓർമ്മിപ്പിച്ചു. അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ സഖ്യകക്ഷികൾക്കിടയിൽ വിള്ളലുണ്ടാക്കുന്നതായാണ് നയതന്ത്ര നിരീക്ഷകരുടെ വിലയിരുത്തൽ. ഓസ്‌ട്രേലിയയുടെ ഈ നിലപാട് വരും ദിവസങ്ങളിൽ അമേരിക്കൻ ഭരണകൂടത്തിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കാൻ സാധ്യതയുണ്ട്.



