തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെയും പൊതുപ്രവർത്തകരെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച നടൻ സലിംകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവേ ഒരു യുവാവിനെ പരിഹസിച്ചതാണ് വിവാദമായത്. ആ കുട്ടിക്ക് മാനസിക രോഗമാണെന്നും ഊളംപാറയിൽ വെച്ച് കണ്ടുവെന്നും ഷോക്കടിച്ചപ്പോൾ പയ്യന്റെ മാനസിക നില ശരിയായി എന്നുമാണ് സലിംകുമാർ പറഞ്ഞത്.
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിക്കുകയും സമൂഹത്തിൽ അവർക്കെതിരെ സ്റ്റിഗ്മ (മാറ്റിനിർത്തൽ) സൃഷ്ടിക്കുകയും ചെയ്യുന്നതാണ് നടന്റെ വാക്കുകളെന്ന് മാനസികാരോഗ്യ വിദഗ്ധരും എൻപിആർഡിയും ചൂണ്ടിക്കാട്ടി. 2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം ഇത്തരത്തിലുള്ള പരിഹാസങ്ങളും വിവേചനവും ശിക്ഷാർഹമാണ്.



