കുവൈത്ത്: ഗൾഫ് മേഖല ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി തുടരുകയാണ്. കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സർവീസ് കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. ഇറാനിലെ തബ്റിസ് നാഗരത്തിൽ പെട്രോ – കെമിക്കൽ ഫക്ടറിയും ആക്രമിക്കപ്പെട്ടു. വാതക ചോർച്ച ഉണ്ടായി. യുഎഇയിൽ പുലർച്ചെ ശക്തമായ ആക്രമണമാണ് ഉണ്ടായത്. തുടർച്ചയായി സ്ഫോടക ശബ്ദങ്ങൾ ഉയര്‍ന്നു. ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനുമായി ധാരണ ഉടനെയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. 15 ഇന പട്ടികയിൽ പലതും അംഗീകരിച്ചെന്നും പരോക്ഷ ചർച്ചയിൽ പുരോഗതിയുണ്ടെന്നും ട്രംപ് പറയുന്നു. ഇറാൻ – അമേരിക്ക ചർച്ചയ്ക്ക് വേദി ഒരുക്കുമെന്ന് പാകിസ്ഥാനും പ്രതികരിച്ചു.

അതേസമയം, അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. കരയുദ്ധത്തിന് ശ്രമിച്ചാൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികർ നല്ല ഭക്ഷണമായിത്തീരുമെന്നാണ് ഇറാൻ സൈനിക വക്താവ് സോൽഫഘാരി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോൽഫഘാരിയുടെ പ്രതികരണം. സമാധാന ചർച്ചയുടെ മറവിൽ രഹസ്യ കര ആക്രമണത്തിന് യുഎസ് പദ്ധതിയിടുന്നുവെന്നും ആരോപണം. പതിനായിരം സൈനികരെക്കൂടി മധ്യപൂർവദേശത്തേക്ക് അയയ്ക്കാൻ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ്, രഹസ്യമായി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് ആരോപിച്ചു.