ധുരന്ധർ: ദ റിവഞ്ച് എന്ന ചിത്രത്തിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്താനിലെ ല്യാരി എന്ന പ്രദേശത്തെ താമസക്കാർ. ധുരന്ധർ സിനിമയുടെ പ്രധാന കഥാപശ്ചാത്തലമാണ് ല്യാരി. സിനിമയുടെ ലാഭത്തിന്റെ പകുതിയോ അതിലധികമോ തങ്ങളുടെ നാടിന്റെ വികസനത്തിനായി നൽകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. രൺവീർ സിംഗ് നായകനായ ഈ സ്പൈ ആക്ഷൻ ചിത്രം തങ്ങളുടെ നഗരത്തെ ഉപയോഗപ്പെടുത്തിയാണ് ഇത്രയധികം പണം സമ്പാദിച്ചതെന്നും ഇവർ വാദിക്കുന്നു.

ല്യാരിയിലെ റോഡുകൾ തകർന്നു കിടക്കുകയാണെന്നും ചിത്രത്തിന്റെ വരുമാനത്തിൽ നിന്ന് 500 കോടി രൂപയെങ്കിലും തങ്ങൾക്ക് നൽകിയാൽ അത് വികസനത്തിനായി ഉപയോഗിക്കാമെന്നും പ്രദേശവാസികൾ പറയുന്നു. “ചിത്രം ആയിരം കോടി നേടുന്നുണ്ടെങ്കിൽ അതിൽ പകുതി ല്യാരി നിവാസികൾക്ക് നൽകണം. എങ്കിൽ മാത്രമേ ഞങ്ങളുടെ റോഡുകൾ ശരിയാവുകയുള്ളൂ” എന്നാണ് ഒരു പ്രദേശവാസി അഭിപ്രായപ്പെട്ടത്. ല്യാരിയുടെ പേരിൽ പണം സമ്പാദിക്കുമ്പോൾ അത് ആ പ്രദേശത്തിന് കൂടി ഉപകരിക്കണമെന്നാണ് അവരുടെ വാദം.

“ല്യാരിക്ക് കോടികൾ ലഭിക്കണം. സിനിമയുടെ ലാഭവിഹിതത്തിന്റെ 70%-80% വേണം. ല്യാരിയുടെ പേരിൽ നിന്നും, അവിടത്തെ സാഹചര്യങ്ങൾ ഉപയോഗിച്ചുമാണ് വരുമാനം വരുന്നത്. അതിനാൽ സിനിമയുടെ നിർമാതാക്കൾ നല്ലൊരു തുക സംഭാവന നൽകണം.” ഒരു പ്രതികരണം ഇങ്ങനെ.”ല്യാരിയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ധുരന്ധർ. ആ സിനിമ ധാരാളം പണം സമ്പാദിച്ചു. ല്യാരിക്ക് ഒരുപാട് പുരോഗതിയുണ്ടാകട്ടെ, ഈ റോഡുകൾ നന്നാകും.” മറ്റൊരാൾ പ്രതികരിച്ചു.

അമേരിക്കയിൽ നിന്നും ഐ.എം.എഫിൽ നിന്നും കോടിക്കണക്കിന് രൂപ വായ്പ ലഭിച്ചിട്ടും പാകിസ്താൻ സർക്കാർ ല്യാരിയുടെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. സിനിമയുടെ വൻ വിജയത്തോടൊപ്പം ല്യാരിയിലെ ദയനീയാവസ്ഥ കൂടി ഇപ്പോൾ ചർച്ചയാവുകയാണ്. ല്യാരി നിവാസികളുടെ ഈ പ്രതികരണങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

പാകിസ്താനിലെ കറാച്ചിയിലുള്ള ല്യാരി എന്ന പ്രദേശത്തെ അധോലോക സംഘങ്ങളെയും ഭീകരവാദ ശൃംഖലകളെയും തകർക്കാൻ നിയോഗിക്കപ്പെട്ട ഹംസ എന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റായാണ് രൺവീർ സിംഗ് ഈ ധുരന്ധറിൽ അഭിനയിക്കുന്നത്. അർജുൻ രാംപാൽ, ആർ. മാധവൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലർ ചിത്രം ഇതിനോടകം ലോകമെമ്പാടുമായി 1,100 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്.