അയോധ്യയിലെ രാജ്ഘട്ടിന് സമീപം നടന്ന ശ്രീ ലക്ഷ്മി നാരായണ മഹായജ്ഞ വേദിയിൽ വൻ തീപിടുത്തം. ഒൻപത് ദിവസം നീണ്ടുനിന്ന മഹായജ്ഞം സമാപിച്ച് മണിക്കൂറുകൾക്കകമാണ് ഹാവൻ കുണ്ഡങ്ങൾ ഉൾപ്പെടെയുള്ള യജ്ഞശാലാ പന്തൽ ആളിപ്പടർന്നത്.

രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 800 മീറ്റർ മാത്രം അകലെയുള്ള രാജ്ഘട്ട് പരിസരം. സ്വാമി ജിയാർ ജി മഹാരാജിന്റെ നേതൃത്വത്തിൽ നടന്ന ഒൻപത് ദിവസത്തെ ലക്ഷ്മി നാരായണ മഹായജ്ഞത്തിന്റെ സമാപനത്തിന് പിന്നാലെയാണ് തീപിടുത്തമുണ്ടായത്. യജ്ഞം കഴിഞ്ഞ് ഒന്നര മണിക്കൂറിനുള്ളിൽ തീ പടർന്നുപിടിക്കുകയായിരുന്നു. സമാപന സമയത്ത് 50,000-ത്തിലധികം ഭക്തർ സ്ഥലത്തുണ്ടായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടങ്ങി. ആരോഗ്യവകുപ്പ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയായി സ്ഥലത്ത് തടിച്ചുകൂടിയവരോട് പിരിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകി. മഹായജ്ഞം പൂർത്തിയായി ഭക്തർ പിരിഞ്ഞുപോയ സമയത്തായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് അധികൃതർ വിലയിരുത്തുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.