രാജ്യത്തെ വ്യോമയാന മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് പാർലമെന്ററി സമിതി റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ രാജ്യത്തെ പകുതിയോളം വിമാനങ്ങളിലും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതായി സമിതി ചൂണ്ടിക്കാട്ടി.
2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതായത് രാജ്യത്തെ ആകെ വിമാനങ്ങളിൽ ഏകദേശം 50 ശതമാനവും സാങ്കേതികമായി പൂർണ്ണ ക്ഷമതയുള്ളവയല്ലെന്ന് സമിതി വ്യക്തമാക്കുന്നു.
ഇതിൽ വലിയൊരു പങ്കും എയർ ഇന്ത്യയുടേതാണെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. എയർ ഇന്ത്യയുടെ 166 വിമാനങ്ങളിൽ 137 എണ്ണത്തിലും ഗുരുതരമായ സാങ്കേതിക തകരാറുകൾ കണ്ടെത്തി. ഏകദേശം 82.5 ശതമാനം വിമാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എയർ ഇന്ത്യയിൽ മാത്രം നൂറോളം സുരക്ഷാ ലംഘനങ്ങളാണ് ഓഡിറ്റിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സമാനമായ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നു.
ഓഡിറ്റിനിടെ കണ്ടെത്തിയ ആകെ തകരാറുകളിൽ പകുതിയോളം ഈ രണ്ട് എയർലൈനുകളിലുമാണെന്ന് സമിതി ഊന്നിപ്പറഞ്ഞു. അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം എയർ ഇന്ത്യയിൽ ഡിജിസിഎ നടത്തിയ വിശദമായ പരിശോധനയിലാണ് അടിയന്തര തിരുത്തൽ ആവശ്യമായ 100-ഓളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് പാർലമെന്ററി സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ വ്യോമയാന സുരക്ഷാ ഘടനയിൽ ഒരു ‘അടിസ്ഥാനപരമായ പുനഃസജ്ജീകരണം’ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളിൽ അടിയന്തരവും അടിസ്ഥാനപരവുമായ മാറ്റം വരുത്തണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. പ്രവർത്തന വിശ്വാസ്യത ഉറപ്പാക്കുന്നതിനും യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വേണമെന്നാണ് സമിതിയുടെ അന്ത്യശാസനം.



