അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധം 28-ാം ദിവസം പിന്നിടുമ്പോൾ ലോകം ഉറ്റുനോക്കുന്ന ഖാർക് ദ്വീപിന് നേരെയുള്ള ഏതൊരു നീക്കവും കനത്ത പ്രത്യാക്രമണത്തിന് വഴിവെക്കുമെന്ന് ഇറാന്റെ അന്ത്യശാസനം. ഇറാന്റെ സാമ്പത്തിക അടിത്തറയായ ഖാർക് ദ്വീപിനെ ലക്ഷ്യം വെച്ചാൽ അക്രമികൾക്ക് കനത്ത വില നൽകേണ്ടി വരുമെന്നും അവർ ജീവനോടെ മടങ്ങില്ലെന്നും ഇറാൻ പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി വക്താവ് ഇബ്രാഹിം റെസായി വ്യക്തമാക്കി. ശനിയാഴ്ച, 2026 മാർച്ച് 28-ന് ഖാർക് ദ്വീപ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഈ തന്ത്രപ്രധാന ദ്വീപിനെ ലക്ഷ്യം വെക്കുന്നതായുള്ള സൂചനകൾക്കിടയിലാണ് ഇറാന്റെ ഈ പുതിയ കരുനീക്കം.
ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഏക കേന്ദ്രമാണ് ഖാർക് ദ്വീപ്. പേർഷ്യൻ ഗൾഫിലെ ബുഷെഹർ പ്രവിശ്യയോട് ചേർന്നുകിടക്കുന്ന ഈ ദ്വീപിനെ ഇറാന്റെ സാമ്പത്തിക ജീവനാഡി എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രതിദിനം 15 ലക്ഷത്തോളം ബാരൽ എണ്ണയാണ് ഇവിടെ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റിയയക്കുന്നത്. അതിനാൽ തന്നെ ഖാർക് ദ്വീപിനെ തകർക്കുന്നത് ഇറാനെ പൂർണ്ണമായും തളർത്താനുള്ള അമേരിക്കൻ-ഇസ്റാഈൽ ലക്ഷ്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അത്തരമൊരു നീക്കം ആഗോള എണ്ണ വിപണിയെ വൻ തകർച്ചയിലേക്ക് നയിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഖാർക് ദ്വീപിന് ചുറ്റും അതീവ സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ടെന്ന് ഇബ്രാഹിം റെസായി വ്യക്തമാക്കി. ദ്വീപ് സന്ദർശിച്ച പാർലമെന്റ് പ്രതിനിധി സംഘം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ‘അക്രമികൾ ഈ ദ്വീപിനെ തൊടാൻ ശ്രമിച്ചാൽ അതിരൂക്ഷമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും അവർക്ക് ജീവനോടെ മടങ്ങാൻ കഴിയില്ലെന്നും’ ഇബ്രാഹിം റെസായി പറഞ്ഞു. ദ്വീപിലെ എണ്ണക്കമ്പനി ജീവനക്കാർ തങ്ങളുടെ ജോലികൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും സാധാരണ ജനജീവിതത്തിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മാർച്ച് 14-ന് ദ്വീപിലെ ചില സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമാക്രമണം നടന്നിരുന്നുവെങ്കിലും എണ്ണ നിലയങ്ങൾ സുരക്ഷിതമായിരുന്നു.



