പശ്ചിമേഷ്യയിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ നാറ്റോ (NATO) സഖ്യം അമേരിക്കയെ പിന്തുണയ്ക്കണമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ. യുദ്ധം നീണ്ടുപോകുന്നത് യൂറോപ്പിനും ലോകത്തിനും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രമുഖ മാധ്യമപ്രവർത്തകൻ മരിയോ നൗഫലിന് നൽകിയ അഭിമുഖത്തിലാണ് ഓർബൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഒരു യുദ്ധത്തിലേക്ക് പ്രവേശിക്കുന്നത് എളുപ്പമാണ്, എന്നാൽ അതിൽ നിന്ന് പുറത്തുകടക്കുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാനാണ് നാറ്റോ ശ്രമിക്കേണ്ടത്,” ഓർബൻ പറഞ്ഞു. നിലവിലെ ഇറാൻ യുദ്ധം ആഗോളതലത്തിൽ രൂപപ്പെടുന്ന പുതിയ ലോകക്രമത്തിന്റെ (New World Order) ഭാഗമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. വൻശക്തികൾ ഇപ്പോൾ സ്വന്തം ദേശീയ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്.അമേരിക്ക ഇപ്പോൾ ചെയ്യുന്നത് അവരുടെ ദേശീയ താല്പര്യ സംരക്ഷണമാണെന്നും ഓർബൻ കൂട്ടിച്ചേർത്തു.
ഇറാൻ വിഷയത്തിൽ നാറ്റോ സഖ്യത്തിനുള്ളിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഇസ്രായേൽ-അമേരിക്കൻ സൈനിക നടപടികളെ നേരത്തെ പ്രശംസിച്ചിരുന്നു. ഇറാന്റെ ആണവ-മിസൈൽ ശേഷി തകർക്കുന്നത് പ്രധാനമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവർ യുദ്ധത്തിൽ നേരിട്ട് ഇടപെടുന്നതിനെ എതിർക്കുന്നു. ഇത് യൂറോപ്പിന്റെ യുദ്ധമല്ലെന്നും ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ നാറ്റോ ഭാഗമാകേണ്ടതില്ലെന്നുമാണ് ഇവരുടെ നിലപാട്.



