ബെയ്ജിംഗ്: വളർത്തുനായ്-യജമാന സ്നേഹത്തിന്റെ കഥകൾ ഒത്തിരിയേറെ നമുക്കുമുന്നിലുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ചൈനയിൽ നടന്നത് വെറുമൊരു സ്നേഹത്തിന്റെ കഥ മാത്രമല്ല, ആരേയും അതിശയിപ്പിക്കുന്ന അതിജീവനത്തിന്റെയും ആഴമേറിയ സൗഹൃദത്തിന്റെയും കഥകൂടിയാണ്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ ലോകമാകെ വൈറലാണിപ്പോൾ.
പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലെ മൂന്ന് വീടുകളിലെ ഓമനമൃഗങ്ങളായിരുന്ന ഒരു കോർഗി, ഗോൾഡൻ റിട്രീവറുകൾ, ലാബ്രഡോർ, ഒരു ജർമ്മൻ ഷെപ്പേർഡ് എന്നിവയുൾപ്പെടെ ഏഴു നായ്ക്കളാണ് കഥാപാത്രങ്ങൾ. എന്നും വൈകുന്നേരം ഒന്നിച്ച് കളിച്ചുനടന്നിരുന്ന അവർ വെറും മൃഗങ്ങളായിരുന്നില്ല, മറിച്ച് ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഒരു രാത്രിയിൽ ആ ഗ്രാമത്തെ നടുക്കിക്കൊണ്ട് അതു സംഭവിച്ചു.
പട്ടിയിറച്ചി കച്ചവടം നടത്തുന്ന ഒരുസംഘം ആ ഗ്രാമത്തിൽ എത്തുകയും ഈ ഏഴ് കൂട്ടുകാരെയും മോഷ്ടിക്കുകയും ചെയ്തു. അവരെ ഒരു ട്രക്കിലാക്കി നഗരത്തിനു പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ, ചാംഗ്സ്ഷുവാംഗ് എക്സ്പ്രസ് വേയിലൂടെ പോകവെ ട്രക്ക് നിർത്തിയപ്പോൾ ഈ നായ്ക്കൾ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.
വീടിനു കിലോമീറ്ററുകൾ അകലെ, അപരിചിതമായ ഒരു ഹൈവേയുടെ നടുവിലാണ് അവർ ചെന്നെത്തിയത്. ഭയന്ന് നാലുപാടും ചിതറിയോടുന്നതിനു പകരം അവർ മൂകഭാഷയിൽ ബുദ്ധിപരമായി പ്രവർത്തിച്ചു. ഏഴുപേരും ഒരു സംഘമായി ഒന്നുചേർന്നു നിൽക്കാൻ തീരുമാനിച്ചു. അവിടെനിന്ന് അവരുടെ അതിജീവനത്തിന്റെ മഹായാത്ര ആരംഭിക്കുകയായി. ഈ നായ് സംഘത്തെ നയിച്ചത് കൂട്ടത്തിലെ ഏറ്റവും ചെറിയവനായ കോർഗി ആയിരുന്നു. അവൻ മുന്നിൽ നടന്ന് വഴി കാണിച്ചു, ഇടയ്ക്കിടെ തിരിഞ്ഞുനോക്കി ബാക്കിയുള്ള ആറുപേരും കൂടെയുണ്ടെന്ന് ഉറപ്പുവരുത്തി.
യാത്രയ്ക്കിടയിൽ കൂട്ടത്തിലെ ജർമ്മൻ ഷെപ്പേർഡിന് പരിക്കേറ്റിരുന്നു. വേദനകൊണ്ട് നടക്കാൻ പ്രയാസപ്പെട്ട അവനെ ഉപേക്ഷിച്ചുപോകാൻ ആ കൂട്ടുകാർ തയാറായില്ല. ഗോൾഡൻ റിട്രീവറുകളും ലാബ്രഡോറുകളും ആ പരിക്കേറ്റ സുഹൃത്തിനെ നടുവിൽ നിർത്തി അവർക്കുചുറ്റും ഒരു മതിൽ പോലെ നടന്നു. രണ്ടു പകലും രണ്ടു രാത്രിയും അവർ ആ ഹൈവേകളിലൂടെയും കാട്ടുപ്രദേശങ്ങളിലൂടെയും നടന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ, അപരിചിതമായ മനുഷ്യരെയും വാഹനങ്ങളെയും ഭയന്ന് അവർ നീങ്ങി. ഡ്രോൺ ദൃശ്യങ്ങളിലും സിസിടിവി കാമറകളിലും പതിഞ്ഞ അവരുടെ ദൃശ്യങ്ങൾ കണ്ടവർക്കെല്ലാം അതൊരു അത്ഭുതക്കാഴ്ചയായിരുന്നു.കഴിഞ്ഞ 16ന് ലു എന്ന വഴിയാത്രക്കാരനാണു നായ്ക്കളെ ആദ്യം ശ്രദ്ധിക്കുന്നത്.
നായ്ക്കളുടെ പെരുമാറ്റം കണ്ടപ്പോൾത്തന്നെ അവ തെരുവുനായ്ക്കളല്ലെന്നു മനസിലാക്കിയ ലു തിരക്കേറിയ പാതയിലൂടെ നായ്ക്കൾ നടന്നുനീങ്ങുന്ന ദൃശ്യം പകർത്തി. ആ നായ്ക്കളെ ലി തന്റെ അടുത്തേക്കു വിളിക്കുന്നുണ്ടെങ്കിലും അവ നടത്തം തുടരുന്നതായി വീഡിയോയിൽ കാണാം.
ഒടുവില്‍ നായ്ക്കളുടെ സുരക്ഷാര്‍ഥം ലു പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ തേടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. പിന്നാലെ ‘ബിറ്റർ കോഫി സ്ട്രേ ഡോഗ് ബേസ്’ എന്ന സംഘടനയാണ് ഈ നായ്ക്കൾ ഒരേ ഗ്രാമത്തിൽനിന്നുള്ളവയാണെന്നും പട്ടിയിറച്ചി കട നടത്തിയിരുന്ന വ്യക്തികൾ തട്ടിക്കൊണ്ടുപോയതാണെന്നും വെളിപ്പെടുത്തുന്നത്. വഴിമധ്യേ അവര്‍ രക്ഷപ്പെട്ടിരിക്കാമെന്നും സംഘടന പറയുന്നു.
നായ്ക്കളെ ട്രാക്ക് ചെയ്യുന്നതിനും അവയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുമായി സംഘടന വോളന്റിയർമാരെയും ഒരു ഡ്രോണും അയച്ചു. ഒടുവില്‍ കഴിഞ്ഞ 19ന് മൂന്ന് വ്യത്യസ്ത വീടുകളിൽനിന്നുള്ള ഏഴു നായ്ക്കളും പ്രിയപ്പെട്ട ഗ്രാമത്തിന്റെ മണം പിടിച്ചറിഞ്ഞ് അവയുടെ ഉടമസ്ഥരുടെ അടുത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തി.
നായ്ക്കളുടെ ലു പകർത്തിയ വീഡിയോ ലോകമെങ്ങും സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ആദ്യം ചൈനീസ് ആപ്പായ ‘ഡൗയിനിൽ’ പ്രചരിച്ച ഈ വീഡിയോ 230 ദശലക്ഷത്തിലധികം ആളുകളാണു കണ്ടത്.



