പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച ഇറാൻ മിസൈലുകൾ വർഷിച്ചത്.

ഇസ്രായേലിലെ പ്രധാന നഗരമായ ടെൽ അവീവിൽ മിസൈലുകൾ പതിക്കുകയും ബഹുനില കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രത്യാക്രമണത്തിൽ ഇറാനിലെ ടെഹ്‌റാനിലും തബ്രിസിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തബ്രിസിൽ എട്ടുപേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) തങ്ങൾക്ക് നേരെ വന്ന അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തതായും അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇറാൻ ഇത് തള്ളിക്കളയുകയാണ്. ട്രംപിന്റെ പ്രസ്താവനകൾ ‘വ്യാജ വാർത്ത’ ആണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചു. ഇതിനിടെ, ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡ്‌സിന്റെ (IRGC) സ്വാധീനം ഭരണതലത്തിൽ വർദ്ധിക്കുന്നതായും സൂചനകളുണ്ട്. ലബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ നീക്കം ഇസ്രായേൽ ശക്തമാക്കിയിരിക്കുകയാണ്.