നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥികള്‍ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നല്‍കികൊണ്ടുള്ള പ്രചാരണ തിരക്കിലും. ഇക്കൂട്ടത്തില്‍ ഏറെ വൈറലായ വാഗ്ദാനങ്ങളായിരുന്നു നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രമേഷ് പിഷാരടിയുടെയും കുണ്ടറ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി റോബിൻ രാധാകൃഷ്ണന്റെയും.
ഞാൻ ജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമെന്നാണ് രമേഷ് പിഷാരടിയുടെ വാക്ക്. പത്രികാസമർപ്പണത്തിന് മുമ്പ് രമേഷ് പിഷാരടിയെ മമ്മൂട്ടി വീഡിയോ കോള്‍ ചെയ്തതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നിർമാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിയുടെ ഫോൺ കോൾ രമേഷ് പിഷാരടിക്ക് കൈമാറിയത്. മമ്മൂട്ടിയെ കണ്ടതോടെ സ്ഥാനാർഥിക്ക് ചുറ്റുമുള്ള അണികൾ ആവേശത്തിലായി.
പാലക്കാട്ടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് രമേഷ് പിഷാരടി തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ‘എല്ലാ ദിവസവും ആശയവിനിമയം നടത്തുന്ന ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഞാൻ ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ചകൾ ചെയ്തതും ആശയസംവാദം ചെയ്തതും മമ്മൂക്കയുമായാണ്. എത്രയോ മന്ത്രിമാരെ അടുത്ത് പരിചയമുള്ള, കഴിഞ്ഞ കുറേ നാളുകളിൽ സജീവമായി ഇവിടെ നിന്നിട്ടുള്ള ഒരാളാണ്. എല്ലാ കാര്യങ്ങളിലും എനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുണ്ട്. എതിരഭിപ്രായങ്ങളാണെങ്കിൽ അതും പങ്കുവെക്കാറുണ്ട്’- രമേഷ് പിഷാരടി പറഞ്ഞു. വിജയിച്ചാൽ ഉറപ്പായും മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു എന്നും പിഷാരടി കൂട്ടിച്ചേർത്തു.



