ദില്ലി: എഐ അടക്കം ഉപയോഗിച്ച് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന നടൻ മോഹൻലാലിന്റെ ഹർജിയിൽ പുതിയ ഹർജി സമർപ്പിക്കാൻ കോടതി നിർദേശം. ലിങ്കുകൾ നിർമ്മിച്ച് എല്ലാവരെയും കക്ഷിയാക്കാനും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി അപേക്ഷ നൽകാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ അപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കാൻ മാറ്റി. തന്റെ ശബ്ദമടക്കം ക്ലോൺ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി ഹൈക്കോടതിയിലാണ് മോഹൻലാൽ ഹർജി നൽകിയത്.
എഐ അടക്കം ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും ഇത് ഗുരുതരസാഹചര്യമാണെന്നും മോഹൻലാൽ ഹർജിയിൽ പറയുന്നു. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 5 തരത്തിൽ തന്റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിൽ നടക്കുന്നു എന്നാണ് പ്രധാനമായും മോഹൻലാൽ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചത്. തന്റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹൻലാലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഗുരുതര സാഹചര്യമാണ്. ഇത്തരത്തിൽ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാൽ നാളെ ആര് ഉത്തരവാദിയാകും? താന്‍ തന്നെ ഉത്തരവാദിയാകില്ലേ എന്നാണ് ലാൽ ചോദിക്കുന്നത്. ബോഡി ഷെയിമിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകള്‍ ഉണ്ടെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇവ കോടതിയിൽ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ദില്ലി ഹൈക്കോടതിയിലെ ജഡ്ജി ജ്യോതിസിംഗാണ് ഹര്‍ജി പരിഗണിച്ചത്. കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി. ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും നേരത്തെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പേര്, ശബ്ദം, ചിത്രങ്ങള്‍ അടക്കമുള്ളവയുടെ അനുമതി കൂടാതെയുള്ള ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് താരങ്ങള്‍ നല്‍കിയിരുന്നത്.



