തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം ഉൾക്കൊള്ളുന്ന തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും ശക്തമായ ത്രികോണപ്പോരിന് സാധ്യത തെളിഞ്ഞുകഴിഞ്ഞു. മണ്ഡലം നിലനിര്‍ത്താൻ എൽഡിഎഫിന് വേണ്ടി നടൻ സുധീര്‍ കരമനയാണ് ഇറങ്ങുന്നത്. യുഡിഎഫിന് വേണ്ടി സി പി ജോണും എൻഡിഎയ്ക്ക് വേണ്ടി കരമന ജയനും കളത്തിലിറങ്ങുന്നതോടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇടത് സ്വതന്ത്രനായാണ് സുധീര്‍ കരമന മത്സരിക്കുന്നത്. നടനും അധ്യാപകനുമായ സുധീര്‍ കരമന ഇതിന് മുമ്പും സിപിഎമ്മിന്റെ പ്രചാരണത്തിലൊക്കെ സജീവ സാന്നിധ്യമായിരുന്നു. സുധീര്‍ കരമനയ്ക്ക് മികച്ച വിജയസാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫിന്റെ പ്രഖ്യാപനമുണ്ടായത്. ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റായിരുന്നു ഇത്. ആന്‍റണി രാജുവായിരുന്നു എംഎൽഎ. എന്നാൽ, അദ്ദേഹത്തിന് തൊണ്ടിമുതൽ കേസിൽ അയോഗ്യത നേരിടേണ്ടി വന്നതോടെയാണ് ഇടതുപക്ഷത്തിനുള്ളിൽ വലിയ ആശയക്കുഴപ്പം ഉണ്ടായത്. തുടര്‍ന്ന് വലിയ ചര്‍ച്ചകൾക്ക് ശേഷം സുധീര്‍ കരമനയിലേയ്ക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.