ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മാംദാനിയുടെ പുതിയ ചൈൽഡ് കെയർ നയങ്ങളെത്തുടർന്ന് നഗരത്തിലെ പ്രശസ്തമായ സ്വകാര്യ പ്രീസ്‌കൂളുകൾ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. മൻഹാട്ടൻ സ്‌കൂൾഹൗസ് പോലുള്ള സ്ഥാപനങ്ങളിൽ വാർഷിക ഫീസ് ഇപ്പോൾ 36,000 ഡോളർ (ഏകദേശം 30 ലക്ഷം രൂപ) ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുള്ള പ്രോഗ്രാമിന് പ്രതിമാസം 4,000 ഡോളറോളം (ഏകദേശം 3.3 ലക്ഷം രൂപ) നൽകണം.

സർക്കാർ നടപ്പിലാക്കുന്ന സൗജന്യ പ്രീകെ പദ്ധതികളിലെ അധ്യാപകർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതിനാൽ, മികച്ച അധ്യാപകരെ നിലനിർത്താൻ സ്വകാര്യ സ്‌കൂളുകൾക്കും ശമ്പളം വർദ്ധിപ്പിക്കേണ്ടി വരുന്നു. ഇതാണ് ഫീസ് കൂടാൻ പ്രധാന കാരണമായി സ്‌കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഫീസ് വർദ്ധനവിനെതിരെ നൂറോളം കുടുംബങ്ങൾ ഒപ്പിട്ട നിവേദനം നൽകിയെങ്കിലും ഫീസിൽ നേരിയ കുറവ് മാത്രമാണ് സ്‌കൂൾ വരുത്തിയത്.

എല്ലാവർക്കും സൗജന്യ ചൈൽഡ് കെയർ ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മേയർ മാംദാനി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 2,000ത്തിലധികം സൗജന്യ സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ അപ്പർ ഈസ്റ്റ് സൈഡ് പോലുള്ള ചില പ്രദേശങ്ങളിൽ ഈ ആനുകൂല്യം ലഭ്യമല്ലാത്തതാണ് രക്ഷിതാക്കളെ വലയ്ക്കുന്നത്. നിലവിൽ ന്യൂയോർക്കിലെ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.