ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെയും ഇസ്രായേലിന് ഭീഷണിയാകുന്ന മറ്റ് നേതാക്കളെയും പിന്തുടർന്ന് കണ്ടെത്തുമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന (IDF). ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇസ്രായേൽ സൈനിക വക്താവ് എഫി ഡെഫ്രിൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ ശേഷം മൊജ്തബ ഖമേനിയെ ഇതുവരെ പൊതുവേദികളിൽ കണ്ടിട്ടില്ല. ഖമേനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് സൈന്യത്തിന് അറിവുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഡെഫ്രിൻ്റെ മറുപടി. എങ്കിലും, ഇസ്രായേലിനെതിരെ നീങ്ങുന്ന ആരും തങ്ങളിൽ നിന്ന് സുരക്ഷിതരല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഞങ്ങൾ അവനെ പിന്തുടരും, കണ്ടെത്തും, നിർവീര്യമാക്കും,” വക്താവ് പറഞ്ഞു.
ഇറാൻ്റെ അർദ്ധസൈനിക വിഭാഗമായ ‘ബാസിജ്’ ഫോഴ്‌സിലെ അംഗങ്ങളെയും ഇസ്രായേൽ ലക്ഷ്യമിടുന്നുണ്ട്. ബാസിജ് ഫോഴ്‌സ് കമാൻഡർ ഗുലാംറേസ സുലൈമാനിയെ വധിച്ചതായി ചൊവ്വാഴ്ച രാവിലെ ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. എവിടെയായിരുന്നാലും ശത്രുക്കളെ ഇസ്രായേൽ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന പെസഹ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള സമയത്ത് ദീർഘകാല പോരാട്ടത്തിന് ഇസ്രായേൽ തയ്യാറെടുക്കുകയാണെന്നും ഡെഫ്രിൻ അറിയിച്ചു. ഏപ്രിൽ ആദ്യ വാരത്തിലാണ് ഈ വർഷത്തെ ജൂത ആഘോഷങ്ങൾ നടക്കുന്നത്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിൻ്റെ ഈ നീക്കം ഏറെ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
ഫെബ്രുവരി 28-ന് നടന്ന ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ പിതാവായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന്, 2026 മാർച്ച് 8-നാണ് മൊജ്തബ ഖമേനിയെ ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. അലി ഖമേനി കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ നിന്ന് മൊജ്തബ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിസൈൽ പതിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് അദ്ദേഹം കെട്ടിടത്തിന് പുറത്തിറങ്ങി നടന്നതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് പറയപ്പെടുന്നു. പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം റഷ്യയിൽ ചികിത്സയിലാണെന്നും അതല്ല ഇറാന്റെ സുരക്ഷിത കേന്ദ്രത്തിലാണെന്നും വിവിധ അഭ്യൂഹങ്ങളുണ്ട്.



