കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ 56 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 28 സര്‍വീസുകളും കൊച്ചിയിലേക്കുള്ള 28 സര്‍വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും 17 സര്‍വീസുകള്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടക്കും.

27 വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തിലേക്ക് എത്തും. ദോഹയിലേക്കുള്ള ഏഴു സര്‍വീസുകളും ദോഹയില്‍ നിന്നുള്ള ഏഴു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ബഹ്‌റൈന്‍, ദമാം എന്നീ രാജ്യങ്ങളിലേക്കും സര്‍വീസ് നടക്കുന്നില്ല. കുവൈറ്റിലേക്കുള്ള ഫ്‌ലൈറ്റുകള്‍ റദ്ദു ചെയ്‌തെങ്കിലും കുവൈറ്റില്‍ നിന്നും ഒരു വിമാനം കൊച്ചിയില്‍ എത്തും.

ദുബായ്-കൊച്ചി റൂട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി എട്ട് സര്‍വീസുകള്‍ നടക്കും. എട്ടു സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്. ജിദ്ദ, അബുദാബി, മസ്‌കറ്റ്, റാസല്‍ഖൈമ, റിയാദ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്‍വീസ് നടക്കും. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലെത്തും. എന്നാല്‍ ചിലത് റദ്ദാക്കിയിട്ടുണ്ട്.