അമേരിക്കയിലെ വർദ്ധിച്ചുവരുന്ന ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ സംയുക്തമായി അവതരിപ്പിച്ച ബില്ലിന് സെനറ്റിൽ പ്രാഥമിക അംഗീകാരം. 89-9 എന്ന വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ബിൽ പ്രാഥമിക കടമ്പ കടന്നത്. 2026 നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ
കോർപ്പറേറ്റ് കമ്പനികൾ വീടുകൾ കൂട്ടത്തോടെ വാങ്ങി വിപണിയിൽ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നത് തടയാൻ ബില്ലിൽ കർശന നിർദ്ദേശങ്ങളുണ്ട്. 350-ലധികം വീടുകൾ സ്വന്തമായുള്ള കമ്പനികൾക്ക് ഇനിമേൽ പുതിയ വീടുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തും. സാധാരണക്കാരായ വ്യക്തികൾക്ക് വീട് വാങ്ങാനുള്ള അവസരം ഉറപ്പാക്കാനാണിത്.
പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതികൾ വേഗത്തിലാക്കാനും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ അപ്പാർട്ടുമെന്റുകളാക്കി മാറ്റുന്നത് എളുപ്പമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കുറഞ്ഞ ചിലവിലുള്ള വീടുകൾക്കായി കൂടുതൽ വായ്പകൾ അനുവദിക്കാനും ഇൻഷുറൻസ് പരിധി വർദ്ധിപ്പിക്കാനും ബിൽ നിർദ്ദേശിക്കുന്നു.
2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അമേരിക്കയിൽ വീടുകളുടെ നിർമ്മാണത്തിൽ വലിയ കുറവുണ്ടായതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ രാജ്യത്ത് ഏകദേശം 40 ലക്ഷം വീടുകളുടെ കുറവുണ്ട്. 2019-ന് ശേഷം വീടുകളുടെ വിലയിൽ 60 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡ് കാലത്തെ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും പലിശ നിരക്ക് വർദ്ധിച്ചതും സാധാരണക്കാരന്റെ ഭവനസ്വപ്നങ്ങൾക്ക് തിരിച്ചടിയായി.
ബില്ലിനെ നാഷണൽ അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സ് ഉൾപ്പെടെയുള്ള സംഘടനകൾ സ്വാഗതം ചെയ്തു. “കോർപ്പറേറ്റ് ഭൂവുടമകളെ നിയന്ത്രിക്കാനുള്ള നല്ലൊരു ആദ്യ ചുവടുവെപ്പാണിതെന്ന്” സെനറ്റർ എലിസബത്ത് വാറൻ അഭിപ്രായപ്പെട്ടു. എന്നാൽ, നിലവിലുള്ള നയങ്ങളിൽ വരുത്തിയ ചില ചെറിയ മാറ്റങ്ങൾ മാത്രമാണിതെന്നും ഇതുകൊണ്ട് മാത്രം പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെടില്ലെന്നുമാണ് ചില സാമ്പത്തിക വിദഗ്ധരുടെ പക്ഷം.



