അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വിലപേശുന്ന താലിബാൻ ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ അമേരിക്ക കടുത്ത നടപടിയിലേക്ക്. ‘സ്റ്റേറ്റ് സ്പോൺസർ ഓഫ് റോങ്ഫുൾ ഡിറ്റൻഷൻ’ (അന്യായമായി തടവിലാക്കുന്ന രാജ്യങ്ങൾ) എന്ന പുതിയ കരിമ്പട്ടികയിൽ അഫ്ഗാനിസ്ഥാനെ ഉൾപ്പെടുത്തിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭീകരവാദത്തിനെതിരെയുള്ള നടപടികൾക്ക് സമാനമായി കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ് അഫ്ഗാനിസ്ഥാനെതിരെ നടപടിയെടുത്തിരിക്കുന്നത്.

ഒരാഴ്ച മുൻപാണ് പുതിയ കരിമ്പട്ടിക പ്രകാരം ഇറാനെ അമേരിക്ക ആദ്യം ഉൾപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ബന്ദി നയതന്ത്രം (Hostage Diplomacy) അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ ഭരണകൂടത്തിനെതിരെയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്. തടവിലാക്കിയിരിക്കുന്ന രണ്ട് അമേരിക്കൻ പൗരന്മാരായ ഡെന്നിസ് കോയൽ, മഹ്മൂദ് ഹബീബി എന്നിവരെ നിരുപാധികം വിട്ടയക്കണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു.

‘പണം ആവശ്യപ്പെട്ടും മറ്റ് നയപരമായ ആനുകൂല്യങ്ങൾ നേടാനായും വ്യക്തികളെ തട്ടിക്കൊണ്ടുപോകുന്ന ഭീകരവാദ തന്ത്രങ്ങൾ താലിബാൻ തുടരുകയാണ്,’ അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കക്കാരെയും മറ്റ് വിദേശ പൗരന്മാരെയും അന്യായമായി തടവിലാക്കുന്നതിനാൽ അമേരിക്കക്കാർ അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് തികച്ചും സുരക്ഷിതമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അഫ്ഗാൻ-അമേരിക്കൻ വ്യവസായിയും അഫ്ഗാനിസ്ഥാന്റെ മുൻ സിവിൽ ഏവിയേഷൻ ഡയറക്ടറുമാണ് മഹ്മൂദ് ഹബീബി. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം 2022 ഓഗസ്റ്റിൽ കാബൂളിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയിലെ ഡസൻ കണക്കിന് ജീവനക്കാരെയും താലിബാൻ തടവിലാക്കിയിരുന്നു. ഹബീബിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊളറാഡോയിൽ നിന്നുള്ള പ്രമുഖ അക്കാദമിക് വിദഗ്ധനായ ഡെന്നിസ് കോയലാണ് തടവിലാക്കപ്പെട്ട രണ്ടാമത്തെയാൾ. അഫ്ഗാനിസ്ഥാനിൽ രണ്ട് പതിറ്റാണ്ടോളം ജോലി ചെയ്ത അദ്ദേഹത്തെ 2025 ജനുവരിയിലാണ് താലിബാൻ തടവിലാക്കിയത്. ഈ രണ്ട് അമേരിക്കക്കാരെയും അഫ്ഗാനിസ്ഥാനിൽ അന്യായമായി തടവിലാക്കപ്പെട്ട മറ്റ് അമേരിക്കക്കാരെയും ഉടൻ വിട്ടയക്കണമെന്നും, ബന്ദികളെ വെച്ചുള്ള വിലപേശൽ ശീലം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ താലിബാൻ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.