ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഷിയാ സമൂഹത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറിയ ആയത്തുള്ള അലി അൽ-സിസ്താനി, ഇറാന് പിന്തുണ നൽകുക എന്നത് ഓരോ വിശ്വാസിയുടെയും “കൂട്ടുത്തരവാദിത്തമാണെന്ന്” പ്രഖ്യാപിച്ചു. ഞായറാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഫത്വയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാഖിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഷിയാ വിശ്വാസികളുടെ പരമോന്നത മത അധികാരിയായാണ് സിസ്താനി കണക്കാക്കപ്പെടുന്നത്.

ഇറാന്റെ ഇസ്‌ലാമിക നിയമങ്ങളെയും ഭരണകൂടത്തെയും പിന്തുണയ്ക്കുന്നതിനായി മുസ്ലിംങ്ങൾ തെരുവുകളിലും പൊതുചതുരങ്ങളിലും ഒത്തുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനകളെ ചെറുക്കണമെന്നും പൊതുസമൂഹത്തിന്റെ ഐക്യദാർഢ്യം ഈ ഘട്ടത്തിൽ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അട്ടിമറി ശ്രമങ്ങളെയും ഇസ്‌ലാമിക വ്യവസ്ഥയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെയും പ്രതിരോധിക്കാൻ പള്ളികളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരുന്നത് മതപരമായ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014-ൽ ഐഎസ് (ISIS) ഭീകരർക്കെതിരെ പോരാടാൻ സിസ്താനി നൽകിയ ആഹ്വാനത്തെത്തുടർന്ന് ലക്ഷക്കണക്കിന് യുവാക്കളാണ് സൈന്യത്തിനൊപ്പം ചേർന്നത്. ഇത് ‘പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ്’ (PMF) രൂപീകരണത്തിന് വഴിതെളിച്ചു. ഇറാന്റെ ‘വിലായത്ത് അൽ-ഫഖീഹ്’ (ഒറ്റ പരമോന്നത നേതാവിന് പൂർണ്ണ അധികാരം നൽകുന്ന രീതി) എന്ന വ്യവസ്ഥയോട് സിസ്താനിക്ക് നേരത്തെ വിയോജിപ്പുകളുണ്ടായിരുന്നു. എന്നാൽ, നിലവിലെ യുദ്ധസാഹചര്യത്തിൽ ആഭ്യന്തര വ്യത്യാസങ്ങൾ മാറ്റിവെച്ചുള്ള ഈ ഐക്യദാർഢ്യം അതീവ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് തടയുക, വിദേശ ശക്തികളുടെ ഇടപെടലുകൾ പരാജയപ്പെടുത്തുക, ഇസ്‌ലാമിക വിപ്ലവത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ ഫത്വയിലൂടെ ലക്ഷ്യമിടുന്നത്.