ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രായേലിന് 12,000 ബോംബ് കെയ്‌സിംഗുകൾ (Bomb Casings) വിൽക്കാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അടിയന്തര അനുമതി നൽകി. ഏകദേശം 151.8 ദശലക്ഷം ഡോളർ (ഏകദേശം 1,200 കോടി രൂപ) മൂല്യം വരുന്ന ഈ ആയുധ ഇടപാടിന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ബ്യൂറോ ഓഫ് പൊളിറ്റിക്കൽ-മിലിട്ടറി അഫയേഴ്‌സ് ആണ് പച്ചക്കൊടി കാട്ടിയത്.
നിലവിലുള്ളതും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ളതുമായ ഭീഷണികളെ നേരിടാനും ഇസ്രായേലിന്റെ പ്രതിരോധം ശക്തമാക്കാനും ഈ വിൽപന സഹായിക്കുമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. 1,000 പൗണ്ട് (450 കിലോഗ്രാം) ഭാരമുള്ള ബോംബ് കെയ്‌സിംഗുകൾക്ക് പുറമെ, സാങ്കേതിക സഹായവും ലോജിസ്റ്റിക് സേവനങ്ങളും ഈ കരാറിന്റെ ഭാഗമാണ്.
സാധാരണഗതിയിൽ വിദേശ രാജ്യങ്ങളുമായുള്ള ആയുധ വിൽപനയ്ക്ക് അമേരിക്കൻ കോൺഗ്രസിന്റെ അനുമതി ആവശ്യമാണെങ്കിലും, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ നിബന്ധനകളിൽ ഇളവ് നൽകുകയായിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഈ നടപടിയെന്ന് ആയുധ കയറ്റുമതി നിയന്ത്രണ നിയമം ഉദ്ധരിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. അതേസമയം, കോൺഗ്രസിനെ മറികടന്നുള്ള ഈ നടപടിക്കെതിരെ ഡെമോക്രാറ്റിക് പ്രതിനിധി ഗ്രിഗറി മീക്സ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. യുദ്ധത്തിന് പൂർണ്ണമായി സജ്ജമാണെന്ന് ആവർത്തിക്കുന്ന ട്രംപ് ഭരണകൂടം, കോൺഗ്രസിനെ വെട്ടിച്ച് ആയുധങ്ങൾ വിൽക്കാൻ ശ്രമിക്കുന്നത് വൈരുദ്ധ്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
ഇറാനെതിരായ ആക്രമണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ, അത്യാധുനിക ആയുധങ്ങളുടെ ഉത്പാദനം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ പ്രമുഖ അമേരിക്കൻ പ്രതിരോധ കമ്പനികൾ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.



