ശ്രീലങ്കയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ രണ്ടാമതൊരു ഇറാനിയൻ കപ്പൽ കൂടി എത്തിയതായി ലങ്കൻ മന്ത്രിസഭാ വക്താവ് നളിന്ദ ജയതിസ്സ പാർലമെന്റിനെ അറിയിച്ചു. ബുധനാഴ്ച 87 പേരുടെ മരണത്തിനിടയാക്കിയ അമേരിക്കൻ ആക്രമണത്തിന് പിന്നാലെയാണ് പുതിയ സാഹചര്യം. ഈ കപ്പലിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത് ഒരു യുദ്ധക്കപ്പലാണോ അല്ലയോ എന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
ഗാലി തീരത്ത് നിന്ന് 19 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഐ.ആർ.ഐ.എസ്. ദേന എന്ന പടക്കപ്പൽ അമേരിക്കൻ ടോർപിഡോ ആക്രമണത്തിൽ തകർന്നത്. കടലിൽ നിന്ന് കണ്ടെടുത്ത 87 മൃതദേഹങ്ങൾ സൂക്ഷിക്കാൻ കൊളംബോയിൽ നിന്ന് പ്രത്യേക ഫ്രീസറുകൾ എത്തിച്ചു. 32 ഇറാനിയൻ നാവികരെ ശ്രീലങ്കൻ രക്ഷാസേന രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവർ ഗാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കപ്പലിലുണ്ടായിരുന്ന പത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി വ്യാഴാഴ്ചയും തിരച്ചിൽ തുടരുകയാണ്.ഇന്ത്യൻ നാവികസേന ഫെബ്രുവരി 18 മുതൽ 25 വരെ ബംഗാൾ ഉൾക്കടലിൽ സംഘടിപ്പിച്ച നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ദേന. “ഇന്ത്യയുടെ അതിഥിയായിരുന്ന” കപ്പലിനെ അന്താരാഷ്ട്ര കടൽപരിധിയിൽ വെച്ച് മുന്നറിയിപ്പില്ലാതെ ആക്രമിച്ച അമേരിക്കൻ നടപടി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ ഈ സംഭവത്തിൽ ഇന്ത്യൻ നാവികസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



