ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ പ്രകടനം പത്തിൽ പതിനഞ്ചാണെന്ന് (15/10) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നേതൃനിരയിലുള്ളവർ ഓരോരുത്തരായി കൊല്ലപ്പെടുകയാണെന്നും രാജ്യം അതിശക്തമായ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. 

വൈറ്റ് ഹൗസിൽ സാങ്കേതിക മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുദ്ധത്തിന്റെ അഞ്ചാം ദിനം ട്രംപ് തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം അതിവേഗം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ആണവായുധം കൈവശം വെക്കാൻ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ശനിയാഴ്ച ഇറാൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലുമായി ചേർന്ന് നടത്തുന്ന വ്യോമാക്രമണങ്ങൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനിലെ ഭരണമാറ്റമാണോ  ട്രംപ് ലക്ഷ്യമിടുന്നതെന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. എന്നാൽ യുദ്ധാനന്തര ഇറാന്റെ ഭാവി സംബന്ധിച്ചും അവിടെ അമേരിക്ക വഹിക്കേണ്ട പങ്കിനെക്കുറിച്ചും പ്രസിഡന്റ് തന്റെ സുരക്ഷാ ഉപദേശകരുമായി ചർച്ച ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. 

കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്ത് ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്കൻ അന്തർവാഹിനി തകർത്തതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ഇറാന്റെ വ്യോമപാതയിൽ അമേരിക്കയും ഇസ്രായേലും പൂർണ്ണ ആധിപത്യം സ്ഥാപിക്കുമെന്നാണ് പെന്റഗൺ നൽകുന്ന സൂചന. 

പുതിയ യുദ്ധങ്ങൾ തുടങ്ങില്ലെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന ട്രംപ്, ഈ യുദ്ധത്തിലേക്ക് എടുത്തുചാടിയതിനെതിരെ രാജ്യത്തിനകത്തുതന്നെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ലക്ഷ്യം കാണും വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം.