ഉത്തർപ്രദേശിലെ വൃന്ദാവനത്തിൽ ഹോളി ആഘോഷങ്ങൾക്കിടെ വിദേശ വിനോദസഞ്ചാരിക്ക് നേരെ നടന്ന ആക്രമണം വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുന്നു. ഓസ്ട്രിയൻ സ്വദേശിയായ ബ്രിട്ട ഷ്ലാഗ്ബൗവർ എന്ന യുവതിക്കാണ് ആഘോഷങ്ങൾക്കിടെ പരിക്കേറ്റത്. കല്ലും മണ്ണും കലർന്ന നിറങ്ങൾ കണ്ണിലേക്ക് എറിഞ്ഞുവെന്നും ദിവസങ്ങൾ പിന്നിട്ടിട്ടും കാഴ്ച പൂർണ്ണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും യുവതി വെളിപ്പെടുത്തി.
കൃഷ്ണന്റെ ജന്മദേശമെന്ന് കരുതപ്പെടുന്ന വൃന്ദാവനത്തിൽ ഹോളിയാഘോഷം കാണാനെത്തിയതായിരുന്നു ബ്രിട്ട. ആഘോഷങ്ങൾക്കിടെ അക്രമിസംഘം കല്ലും മണ്ണും കലർന്ന നിറങ്ങൾ തന്റെ കണ്ണുകളിലേക്ക് മനപ്പൂർവ്വം എറിയുകയായിരുന്നുവെന്ന് ഇവർ പറയുന്നു. കണ്ണിനുള്ളിൽ മണ്ണും കല്ലും കയറിയത് വലിയ വേദനയ്ക്കും കാഴ്ച മങ്ങുന്നതിനും കാരണമായി. ഇൻസ്റ്റാഗ്രാമിൽ ഇവർ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെ സൂചിപ്പിക്കാനാണ് ഉത്തരേന്ത്യയിൽ ഹോളി ആഘോഷിക്കുന്നത്. എന്നാൽ അടുത്ത കാലത്തായി ഹോളി ആഘോഷങ്ങളുടെ പേരിൽ പരക്കെ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിനോദസഞ്ചാരികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ഹീനമായ പ്രവർത്തികൾ ആഘോഷത്തിന്റെ മാറ്റുരയ്ക്കുന്നു. നിറങ്ങളിൽ രാസവസ്തുക്കളും മണ്ണും കല്ലും കലർത്തി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ബ്രിട്ടയുടെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. അതിഥി ദേവോ ഭവ എന്ന് വിളിക്കുന്ന രാജ്യത്ത് വിദേശികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് ലജ്ജാകരമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഹോളിക്കിടെ മനുഷ്യർക്ക് പുറമെ മൂകജീവികളായ മൃഗങ്ങൾക്കെതിരെയും ക്രൂരമായ പീഡനങ്ങൾ നടക്കാറുണ്ടെന്ന് മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.



