കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍. മുംബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ വഴി ഇറാന്‍ സര്‍ക്കാറാണ് ഇക്കാര്യം നിഷേധിച്ചത്. ഖമേനിയുടെ മകന്‍ മുജ്തബ ഖമേനിയെ പിന്‍ഗാമിയായി തെരഞ്ഞെക്കപ്പെട്ടുവെന്നും, ഉടന്‍ പരമോന്നത നേതാവായി ചുമതലയേല്‍ക്കുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.

യു.എസ്- ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തിലായിരുന്നു ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടത്.മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് തെരഞ്ഞെടുത്തതെന്നായിരുന്നു ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്. 88 അംഗ സമിതിയാണ് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം വലിയ ഭരണപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഭീഷണിയുമായി ഇസ്രയേലും രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിക്ക് പകരം ആരെ പുതിയ പരമോന്നത നേതാവായി തീരുമാനിച്ചാലും അയാളെയും വകവരുത്തുമെന്ന് ഇസ്രയേല്‍. അലി ഖമേനിക്ക് പകരക്കാരനായി ഇറാന്‍ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും ‘ഉന്മൂലനത്തിന്’ വിധേയരാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. അലി ഖമേനിയുടെ രണ്ടാമത്തെ മകന്‍ മുജ്തബ ഹുസൈനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം.