തിരുവനന്തപുരം: ജര്‍മ്മനിയില്‍ നിന്ന് ഗേള്‍ഫ്രണ്ട് നൈറിനൊപ്പം കേരളം കാണാനിറങ്ങിയതായിരുന്നു മാര്‍ട്ടിന്‍. താമസസ്ഥലത്തു നിന്ന് രാവിലെ പുറത്തേക്കിറങ്ങിയപ്പോള്‍ അമ്പരന്നുപോയി. നാടാകെ തിക്കും തിരക്കും.

സംഭവമെന്തെന്ന് അറിയാന്‍ സ്ത്രീകളുടെ അടുത്തേക്ക് എത്തി. ആറ്റുകാലമ്മയെക്കുറിച്ചുള്ള വിശ്വാസവും ഐതീഹ്യവുമൊക്കെ ഇവര്‍ വിവരിച്ചുകൊടുത്തു.

തുടര്‍ന്ന് രണ്ടുപേരും പൊങ്കാല ചടങ്ങുകള്‍ കാണാനിറങ്ങി.അപ്പോഴേക്കും അടുപ്പുകളിലേക്ക് അഗ്‌നി പകര്‍ന്നിരുന്നു. പുകയേറ്റ് കണ്ണൊന്നു പുകഞ്ഞെങ്കിലും രണ്ടുപേര്‍ക്കും പൊങ്കാല പുത്തന്‍ അനുഭവമായിരുന്നു.’വണ്ടര്‍ഫുള്‍! ഇതിനപ്പുറമൊന്നുമില്ല അവര്‍ക്ക് പറയാന്‍.

”ഫസ്റ്റ് ടൈം ഇന്‍ കേരള, ഫസ്റ്റ് ടൈം ഇന്‍ ട്രിവാന്‍ഡ്രം.. ദിസ് പൊങ്കാല ഫെസ്റ്റ് വെരി സ്‌പെഷ്യല്‍…” മാര്‍ട്ടിന്‍ പറയുന്നു. ഇതിനിടെ ആരോ രണ്ടുപേര്‍ക്കും കുടിക്കാന്‍ നാരങ്ങാവെള്ളം നല്‍കി. വനിതകളുടെ ഇത്തരത്തിലുള്ള ആഘോഷം ഇതിന് മുന്‍പ് കണ്ടിട്ടില്ല – നൈര്‍ പറഞ്ഞു. ജര്‍മ്മനിയില്‍ നിന്നുവന്നെങ്കിലും നൈറിന്റെ സ്വദേശം അര്‍ജന്റീനയാണ്. ജര്‍മ്മനിയില്‍ ആയുര്‍വേദിക് തെറാപ്പിസ്റ്റാണ്.സോഷ്യല്‍വര്‍ക്കറാണ് മാര്‍ട്ടിന്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടത്തോടെ

ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപ്പേര്‍ ആറ്റുകാലില്‍ പൊങ്കാല അര്‍പ്പിക്കാനെത്തി. മലയാള സംഘടകള്‍, ഭജനസംഘങ്ങള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് ഭക്തരെത്തിയത്.