അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ഡൊണാൾഡ് ട്രംപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ. 2002-ലോ 2003-ലോ നടന്ന ഒരു ഗോൾഫ് ടൂർണമെന്റിനിടെ താനും എപ്‌സ്റ്റീനും തമ്മിൽ ഒരുകാലത്ത് മനോഹരമായ നിമിഷങ്ങൾ  ഉണ്ടായിരുന്നുവെന്ന് ട്രംപ് തന്നോട് പറഞ്ഞതായി ക്ലിന്റൺ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

താൻ എപ്‌സ്റ്റീന്റെ വിമാനത്തിൽ യാത്ര ചെയ്ത കാര്യം ട്രംപിന് അറിയാമായിരുന്നുവെന്ന് ക്ലിന്റൺ പറഞ്ഞു. “ഞങ്ങൾ വർഷങ്ങളോളം നല്ല സുഹൃത്തുക്കളായിരുന്നു, എന്നാൽ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനെച്ചൊല്ലി ഞങ്ങൾ തമ്മിൽ പിണങ്ങി” എന്ന് ട്രംപ് പറഞ്ഞതായാണ് ക്ലിന്റന്റെ മൊഴി. എന്നാൽ, ട്രംപിന്റെ മാലാ-ലാഗോ ക്ലബ്ബിലെ പെൺകുട്ടികളെ എപ്‌സ്റ്റീൻ ജോലിക്കെടുത്തതാണ് ബന്ധം തകരാൻ കാരണമെന്നാണ് ട്രംപ് മുൻപ് അവകാശപ്പെട്ടിരുന്നത്.

എപ്‌സ്റ്റീൻ ഉൾപ്പെട്ട ലൈംഗികക്കടത്തിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അത്തരം തെറ്റായ കാര്യങ്ങളിൽ ട്രംപ് ഏർപ്പെട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും ക്ലിന്റൺ പറഞ്ഞു. എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച ക്ലിന്റൺ, എപ്‌സ്റ്റീനെ ഒരു ധനസമാഹാരകൻ എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും വ്യക്തമാക്കി. എന്നാൽ എപ്‌സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കുറ്റത്തിന് എപ്‌സ്റ്റീൻ ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് 2019-ൽ ലൈംഗികക്കടത്ത് കേസിൽ വീണ്ടും അറസ്റ്റിലായ അദ്ദേഹം ജയിലിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.