പശ്ചിമേഷ്യൻ യുദ്ധക്കളത്തിൽ അമേരിക്കയെയും സഖ്യകക്ഷികളെയും സാമ്പത്തികമായി പ്രതിരോധത്തിലാക്കാൻ ഇറാൻ പ്രയോഗിക്കുന്നത് മിസൈൽ മാത്തമാറ്റിക്സ് എന്ന കൗശലപൂർവ്വമായ തന്ത്രമാണ്. വെറും 20,000 ഡോളർ മാത്രം നിർമ്മാണ ചിലവുള്ള ഇറാന്റെ ഷാഹെദ് ഡ്രോണുകളെ തകർക്കാൻ അമേരിക്കയ്ക്ക് ഉപയോഗിക്കേണ്ടി വരുന്നത് 40 ലക്ഷം ഡോളർ വിലയുള്ള പാട്രിയറ്റ് മിസൈലുകളാണ്. ഈ ഭീമമായ തുകയുടെ വ്യത്യാസം അമേരിക്കൻ പ്രതിരോധ ബജറ്റിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഓരോ തവണയും ഇറാന്റെ കുറഞ്ഞ ചിലവിലുള്ള ഒരു ഡ്രോൺ തകർക്കുമ്പോൾ അമേരിക്കയ്ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് ഡ്രോണുകൾ ഒരേസമയം അയച്ച് ശത്രുവിന്റെ പക്കലുള്ള വിലകൂടിയ മിസൈലുകൾ തീർക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ഇറാന്റെ പക്കൽ ഏകദേശം 20,000-ലധികം ഇത്തരം ഡ്രോണുകൾ ഉണ്ടെന്നാണ് അന്താരാഷ്ട്ര പ്രതിരോധ ഏജൻസികൾ കണക്കാക്കുന്നത്.
ഇറാൻ ഒരു ഡോളർ ചിലവാക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ അമേരിക്ക 200 ഡോളറിലധികം ചിലവാക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഈ സാമ്പത്തിക അസമത്വം ദീർഘകാല യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഖത്തറിലും സൗദിയിലുമുള്ള പാട്രിയറ്റ് മിസൈൽ ശേഖരം വരും ദിവസങ്ങളിൽ തീർന്നുപോയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിലകൂടിയ മിസൈലുകൾ ഇത്തരം കുഞ്ഞൻ ഡ്രോണുകൾക്കായി ഉപയോഗിക്കുന്നത് വരും ദിവസങ്ങളിൽ അമേരിക്കയുടെ ആയുധ ശേഖരം കുറയാൻ കാരണമാകും. ഈ സാഹചര്യം നേരിടാൻ കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ലൂക്കാസ് ഡ്രോണുകൾ വിന്യസിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം നടപടി തുടങ്ങിയിട്ടുണ്ട്. എങ്കിലും നിലവിലെ പ്രതിരോധ കവചങ്ങൾ ഭൂരിഭാഗവും ചെലവേറിയ മിസൈലുകളെയാണ് ആശ്രയിക്കുന്നത്.
ഇറാന്റെ പത്തു ഡ്രോണുകൾ ഒരേസമയം വന്നാൽ ഒരു പാട്രിയറ്റ് ബാറ്ററിക്ക് അവയെ പൂർണ്ണമായും തടയാൻ പ്രയാസമായിരിക്കും. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഡ്രോണുകളെ വീഴ്ത്തുന്നതും വൻ ചിലവുള്ള കാര്യമാണ്. ഒരു വിമാനം പറന്നുയരുന്നതിനും അതിലെ ആയുധങ്ങൾക്കും ലക്ഷക്കണക്കിന് ഡോളർ വേണ്ടിവരും. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ കണ്ട അതേ തന്ത്രമാണ് ഇറാൻ ഇപ്പോൾ പശ്ചിമേഷ്യയിൽ പുറത്തെടുക്കുന്നത്. കുറഞ്ഞ ചിലവിലുള്ള ആയുധങ്ങൾ കൊണ്ട് ശത്രുവിന്റെ ശതകോടിക്കണക്കിന് ഡോളർ വിലയുള്ള ആസ്തികൾ നശിപ്പിക്കുക എന്നതാണ് ഇറാന്റെ നയം. അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണങ്ങൾ ഇത്തരത്തിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
യുദ്ധം ദീർഘകാലം നീണ്ടുനിന്നാൽ ആയുധ നിർമ്മാണ കമ്പനികൾക്ക് ആവശ്യമായ മിസൈലുകൾ എത്തിക്കാൻ സാധിക്കില്ല. ലോകത്തെ ഏറ്റവും വലിയ ആയുധ നിർമ്മാതാവായ ലോക്ഹീഡ് മാർട്ടിന് പ്രതിവർഷം പരിമിതമായ മിസൈലുകൾ മാത്രമേ നിർമ്മിക്കാൻ കഴിയൂ. എന്നാൽ ഇറാൻ ഓരോ ദിവസവും നൂറുകണക്കിന് ഡ്രോണുകളാണ് നിർമ്മിച്ച് വിക്ഷേപിക്കുന്നത്.



